Friday, May 9

ഓര്മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (നാലാം ഭാഗം)


 
    രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും വിവരിച്ചത് ഹൊസൂരിലേക്കുള്ള എന്‍റെ ആദ്യ യാത്രയെ കുറിച്ചായിരുന്നു. ആ യാത്ര കഴിഞ്ഞിട്ടിപ്പോള്‍ രണ്ടര വര്‍ഷമാവാന്‍ പോവുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നിട്ടും  ഹൊസൂരിലേക്ക് ഒരു യാത്ര കൂടി നടത്താന്‍ കഴിഞില്ല. തിരക്കായിരുന്നു. കാലത്ത്‌ കോളജില്‍ പോവണം, വൈകിട്ട് കളിയ്ക്കാന്‍ പോവണം, പിന്നെ രാത്രി വൈകുവോളം ക്ലബ്ബില്‍ കുത്തിയിരുന്ന് കൂട്ടുകാരോടൊപ്പം നാട്ടുകാരുടെ കുറ്റങ്ങള്‍ പറഞ്ഞ് രസിക്കണം. ഇതിനിടയില്‍ എങ്ങോട്ടെങ്കിലും പോവാന്‍ എവിടെ നേരം? ഇങ്ങനെ കളിച്ചും ചിരിച്ചും തെണ്ടിത്തിരിഞ്ഞും നടന്ന് പ്രീ ഡിഗ്രിയുടെ രണ്ടു വര്‍ഷം കടന്നു പോയി.

 

വര്‍ഷം 2000, സെപ്റ്റംബര്‍ മാസം. ഡിഗ്രി ഒന്നാം വര്‍ഷ ഓണപ്പരീക്ഷ കഴിഞ്ഞു. ഇനി പത്തു നാള്‍ ലീവ്. പത്തു ദിവസം എന്ത് ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഹൊസൂരിലേക്ക് വണ്ടി കയറിയാലോ എന്ന ഒരു തോന്നല്‍. ബാംഗ്ലൂര്‍ മുഴുവന്‍ ചുറ്റിക്കറങ്ങാം, ഹൊസൂരിലെ പഴയ പരിചയങ്ങള്‍ പുതുക്കുകയും ആവാം.

 

അങ്ങനെ അടുത്ത ദിവസം വൈകുന്നേരം ഒറ്റപ്പാലത്തു നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ടുള്ള തീവണ്ടിയില്‍ തന്നെ പോവാന്‍ തീരുമാനിച്ചു. അധികം ആരോടും പറയാന്‍ നിന്നില്ല. കൂട്ടുകാരോട് പറഞ്ഞാല്‍ അവരെയും കൊണ്ടു പോവേണ്ടി വരും. കൊണ്ടു പോയാല്‍ മാത്രം പോര, അവരുടെ തീറ്റയും ഉറക്കവും എല്ലാം ഞാന്‍ തന്നെ നോക്കേണ്ടി വരും.

 

തീവണ്ടിക്കായി പ്ലാറ്റ്ഫോം ബെഞ്ചില്‍ കാത്തിരിക്കുമ്പോള്‍ ഒറ്റപ്പാലം ടൌണില്‍ തന്നെ താമസിക്കുന്ന മറ്റൊരാള്‍ കൂടി എന്‍റെ അടുത്ത് വന്നിരുന്നു. അയാളും ബാംഗ്ലൂര്‍ വണ്ടിക്കായി കാത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ ഒരു പെയിന്റ് ഷോപ്പ് നടത്തുകയാണ് പുള്ളി. ഞങ്ങള്‍ കുറെ നാട്ടു വര്‍ത്തമാനം പറഞ്ഞിരുന്നു. ഒറ്റപ്പാലം സ്റ്റേഷന്‍ ഭാരതപ്പുഴയുടെ തീരത്താണ്. വറ്റി വരണ്ട പുഴക്കഭിമുഖമായിട്ടാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. അവിടെയിരുന്ന് നോക്കിയാല്‍ വിശാലമായ മണല്‍പ്പരപ്പും മായന്നൂര്‍ പാലവും കാണാം. പുഴയില്‍ പ്രത്യേകം ആളനക്കം ഒന്നും തന്നെയില്ല. മണല്‍ വാരുന്നവരെയോ മറ്റു ജോലിക്കാരെയോ കാണാനില്ല. സായാഹ്ന സൂര്യന്‍ പടിഞ്ഞാറെ മാനത്ത് തെളിഞ്ഞു കത്തുന്നുണ്ട്. ഒഴിഞ്ഞ പുഴയില്‍ അങ്ങിങ്ങായുള്ള നീര്‍ച്ചാലുകളില്‍ സൂര്യ കിരണങ്ങള്‍ ഒരു പ്രത്യേക തിളക്കം തീര്‍ക്കുന്നതും നോക്കി ഞങ്ങളിരുന്നു. തീവണ്ടി വരുന്നത് വരെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

 

തീവണ്ടി വന്നതും ഞങ്ങള്‍ തിക്കിത്തിരക്കി കയറിപ്പറ്റി. രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് ഇരിപ്പിടം കിട്ടിയത്‌. വണ്ടി നീങ്ങിത്തുടങ്ങി. കിഴക്കോട്ട് നീങ്ങുന്ന വണ്ടിയില്‍ ഇടതുഭാഗത്തായി ഇരിപ്പുറപ്പിച്ചു. തീവണ്ടി സ്റ്റേഷന്‍ പിന്നോട്ടോടി മറഞ്ഞു ഒപ്പം  ഇരുനൂറു മീറ്റര്‍ അകലെയായി കാണപ്പെട്ടിരുന്ന ഒരു മനയും കാഴ്ചയില്‍ നിന്നു മാഞ്ഞു. വരിക്കാശ്ശേരി മന തന്നെയാണോ ഇത് എന്ന് സംശയമുണ്ട്. പിന്നീടൊരിക്കലും ഞാന്‍ ഇതേക്കുറിച്ച് ആരോടും തിരക്കാന്‍ പോയിട്ടില്ല. ഇന്ന് പലരും വരിക്കാശ്ശേരി മന കാണാനായി ഒറ്റപ്പാലത്ത്‌ വരാറുണ്ട്. സിനിമാ ഷൂട്ടിംഗ് നടക്കാറുള്ളത് കൊണ്ട് മിക്കവാറും ഏതെങ്കിലും സിനിമാ താരങ്ങള്‍ ഇവിടെ ഉണ്ടാവും. അതായിരിക്കാം അവിടെ സന്ദര്‍ശകരുടെ തിരക്ക്‌.

 

തീവണ്ടിയുടെ വേഗത കൂടുന്തോറും പുറം കാഴ്ചകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ഇനി പാലക്കാടാണ് അടുത്ത സ്റ്റേഷന്‍. അത് കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താതെയുള്ള ഓട്ടമാണ്. ഇത് ഡയറക്റ്റ് ബാംഗ്ലൂര്‍ വണ്ടിയാണ്. സാധാരണ, രാവിലെ പട്ടാമ്പിയില്‍ നിന്നും പുറപ്പെട്ട് കോയമ്പത്തൂര്‍ ചെന്ന് മാറിക്കയറിയാണ് പോവാറ്. തീവണ്ടികള്‍ മാറിക്കയറണമെന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ കാഴ്ചകള്‍ കണ്ട് പകല്‍ വെളിച്ചത്തില്‍ ധൈര്യമായി പോവാം എന്നത് കൊണ്ട് അത് തന്നെയാണ് ഇഷ്ടവും.

 

ആദ്യത്തെ യാത്ര കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞതിനാല്‍ ഒറ്റക്ക് പോവുന്ന എനിക്ക് വഴി തെറ്റുമോ എന്ന ഭയത്താല്‍ എന്‍റെ നേരെ ജേഷ്ഠനും സഹപാഠിയുമായ മുജീബ്‌ തന്നെയാണ് ഒറ്റപ്പാലം വഴി ഡയറക്റ്റ് ട്രെയിന്‍ ഉള്ള കാര്യം പറഞ്ഞതും അതില്‍ തന്നെ പോയാല്‍ മതി എന്ന് നിര്‍ബന്ധിച്ചതും (എല്‍ പി  ക്ലാസുകളില്‍ ഇക്ക രണ്ടു കൊല്ലം തോറ്റതിനാല്‍ ഞാനും ഇക്കയും നാലാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ ഒരേ ക്ലാസില്‍ ആണ് പഠിച്ചു വന്നത്. പിന്നെ ഇക്ക തോറ്റിട്ടില്ല, അല്ല, അവര്‍ തോല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം ഇനിയും തോറ്റാല്‍ ഞാന്‍ സീനിയറും പുള്ളി ജൂനിയറും ആവും എന്നത് ടീച്ചര്‍മാര്‍ മുന്‍കൂട്ടി കണ്ട് ഒരു അത്യാഹിതം ഒഴിവാക്കുകയായിരുന്നു.)

 

ആദ്യത്തെ യാത്രക്ക് ശേഷം മുജീബും ഞാനും ഷംസുവും തിരിച്ചുവന്ന് ഒരു മാസത്തിനു ശേഷം പത്താം ക്ലാസ്‌ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നു. ഞാന്‍ സെക്കന്റ്‌ ക്ലാസില്‍ ജയിച്ചു. മുജീബ്‌ തോല്‍ക്കുകയും ചെയ്തു. ഷംസു ഒമ്പതില്‍ നിന്ന് പത്തിലേക്ക്‌ ജയിച്ചു. മുജീബ്‌ ഇലക്ട്രോണിക്സ് ഡിപ്ലോമക്കും ഒപ്പം തോറ്റ വിഷയം എഴുതാനായി റ്റൂഷനും ചേര്‍ന്നപ്പോള്‍ ഞാന്‍ പ്രീ ഡിഗ്രിക്ക് കൊമേഴ്സിനു ചേര്‍ന്നു. ഇതിനിടയില്‍ മുജീബ്‌ പഠനം മതിയാക്കി എല്ലാവരുടെയും കണ്ണുവെട്ടിച്ച് എങ്ങോട്ടോ ഒളിച്ചോടി. അവനെ അന്വേഷിക്കേണ്ട എന്ന ഒരു കത്തും നാളുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി. പഠനത്തില്‍ ഉള്ള താല്പര്യക്കുറവോ മറ്റെന്തോ പ്രശ്നമോ കാരണമാണ് അവന്‍ നാട് വിട്ടു പോയത്‌. അവന്‍ അയച്ച കത്തിന്‍റെ ഫ്രം അഡ്രസ്‌ ഗൂഡല്ലൂര്‍ എന്ന്‍ കണ്ടപ്പോള്‍ നൗഷാദ്ക്ക തന്നെയാണ് അങ്ങോട്ടു പോയി ആളെ കണ്ടു പിടിച്ചത്‌.

 

മടങ്ങി വരവിനു ശേഷം കുറച്ചു കാലം ഹൊസൂരില്‍ ജേഷ്ഠന്മാരോടൊപ്പമായിരുന്നു അവന്‍. ഹൊസൂരില്‍ മൂത്ത ജേഷ്ഠന്‍ അഷ്‌റഫ്‌(മുത്തുക്ക) ഗള്‍ഫ്‌ ബസാര്‍ എന്ന പേരില്‍ മറ്റൊരു ഷോപ്പ് തുടങ്ങിയതിനാല്‍ ഇവന്‍റെ സഹായവും അവര്‍ക്ക്‌ ആവശ്യമായി വന്നു. അത് കൊണ്ട് ബാംഗ്ലൂരിലേക്കുള്ള തീവണ്ടി സമയവും ഏതെല്ലാം സ്റ്റേഷനില്‍ നിന്ന് എപ്പോഴെല്ലാം ഏതെല്ലാം ട്രെയിന്‍ ഉണ്ടെന്നും അവന് നന്നായി അറിയാം. ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ മുജീബ്‌ ഹൊസൂരില്‍ നിന്നും മടങ്ങിവന്ന് ചിത്രം വര പഠിക്കാനായി പട്ടാമ്പി ശില്പചിത്ര ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം അതും ഉപേക്ഷിച്ചു. നന്നായി വരക്കുമെങ്കിലും ആ ഫീല്‍ഡിലേക്ക് പുള്ളി പിന്നെ തിരിഞ്ഞു നോക്കിയതേയില്ല.

 

 

ട്രെയിനില്‍ കുറെയേറെ മലയാളികള്‍ ഉണ്ടായിരുന്നു. മലയാളികളോടൊപ്പം പാട്ടും പാടി കളിച്ചുല്ലസിച്ചാണ് യാത്ര. കലാമണ്ഡലത്തില്‍ പഠിപ്പിച്ചിരുന്ന ഒരു നൃത്താധ്യാപകനും (പേര് ഓര്‍മ്മയില്ല) ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ട്രെയിനില്‍ വെച്ച് ഹൊസൂരിലിറങ്ങേണ്ട രണ്ടു പേരെ കണ്ടുമുട്ടി. ജേഷ്ഠന്മാരുടെ പേരും ഞങ്ങളുടെ ഹോട്ടലിന്‍റെ പേരും പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ പെട്ടെന്ന് മനസ്സിലായി. അവരും വര്‍ഷങ്ങളായി ഹൊസൂരില്‍ കച്ചവടം നടത്തി വരുന്നവരാണ്.

 

ഹൊസൂര്‍ എത്തിയാല്‍ വലതു ഭാഗത്ത് ഒരു ചെറിയ കുന്നും അതിന്‍റെ മേലെയുള്ള കത്തുന്ന ബള്‍ബുകളും ദൂരെ നിന്നെ കാണാം എന്ന് പോരാന്‍ നേരം മുജീബ്‌ സൂചിപ്പിച്ചിരുന്നു. ഈ പരിചയക്കാരെ കിട്ടിയ സ്ഥിതിക്ക് ഇനി അത് നോക്കേണ്ട ആവശ്യമില്ല. എന്നിട്ടും, ഇരുട്ടില്‍ ഒരു വിസ്മയക്കാഴ്ചയായി  നിലനിന്നിരുന്ന ആ കുന്നും അതിന്മേല്‍ നിന്നുള്ള ദീപാലങ്കാരങ്ങളും ഞാന്‍ ഇമവെട്ടാതെ നോക്കി നിന്നു. നേരം വെളുത്തു തുടങ്ങിയിരുന്നതിനാല്‍ നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.

 

ഞങ്ങള്‍ എളാപ്പ എന്ന് വിളിക്കുന്ന എന്‍റെ വല്ല്യുമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ബാവക്കാടെ റൂമില്‍ ചെന്ന് കയറി. കുറച്ചു നേരം കിടന്നുറങ്ങി. തീവണ്ടിയില്‍ വെച്ച് കണ്ടുമുട്ടിയവര്‍ അവരുടെ റൂമുകളിലേക്ക് പോയി. ഞാന്‍ ചെല്ലുമ്പോള്‍ ഹക്കീം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ ഹോട്ടലില്‍ എത്തി. കുഞ്ഞുമോനിക്കയായിരുന്നു കാഷ് കൌണ്ടറില്‍. പ്രയാസമൊന്നും ഇല്ലാതെ എത്തിയതില്‍ അവര്‍ക്കും സന്തോഷമായി. മിണ്ടാതെ വണ്ടി കയറിയതാണെങ്കിലും ഞാന്‍ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു.

 

ആദ്യ ദിവസം എനിക്കെന്തോ അനാഥത്വം അനുഭവപ്പെട്ടു. പഴയ മുഖങ്ങളൊന്നും കാണുന്നില്ല. മനോഹരനും കൊടിഞ്ഞി മുഹമ്മദലിയും കൂളി വേലായുധനും മാട്ടായ സിദ്ദിക്കയുമടക്കം പലരും ഹൊസൂര്‍ വിട്ടു പോയിരിക്കുന്നു. മനോഹരന്‍ കക്കാട്ടിരിയില്‍ തന്നെ പെയിന്‍റിംഗ് പണിയുമായി കൂടി. കൊടിഞ്ഞി മുഹമ്മദലി അണ്ണമ്മാരുമായി വഴക്കും വക്കാണവും കൂടി ഹൊസൂരില്‍ നില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ മെല്ലെ നാട് പിടിച്ചു. ഇപ്പോള്‍ പുള്ളിയുടെ കല്യാണവും കഴിഞ്ഞ് അതില്‍ ഒരു കുഞ്ഞും ജനിച്ചു എന്ന് കൂടി അറിയാന്‍ കഴിഞ്ഞു.

 

ഹൊസൂരിലെ പേ ബംഗ്ലാവില്‍ ഇപ്പോള്‍ കുറെ പുതുമുഖങ്ങളായി. ആലങ്കോട് അസറു, അനുജന്‍  ബഷീര്‍, പട്ടിശേരി സിദ്ദിക്ക്, കക്കാട്ടിരിക്കാരായ ഫാറൂക്ക്,സന്തോഷ്‌, കുഞ്ഞുമോന്‍(പൂച്ച), തിരുനാവായക്കാരന്‍ റാഫി, അങ്ങനെ കുറെയേറെപ്പേര്‍. പക്ഷെ, പഴയ കലാപരിപാടികളില്‍ മാത്രം യാതൊരു മാറ്റവുമില്ല. പാട്ടിനൊപ്പം ആടാന്‍ മനോഹരനും കൊടിഞ്ഞിയും ഇല്ലെന്നുള്ള ഒരു കുറവു മാത്രം. ആളുകളുടെ പരിഹാസം സഹിക്കവയ്യാതായപ്പോള്‍ സ്ട്രോങ്ങ്‌ മണികന്‍ഠന്‍ വെടിനിര്‍ത്തല്‍ ഉടമ്പടിയുണ്ടാക്കി ഇപ്പോള്‍ അടങ്ങിയൊതുങ്ങിക്കഴിയുകയാണ്. അതുകൊണ്ട് തന്നെ ചിരിക്കാനുള്ള കുറെ അവസരം നഷ്ടമായി. എങ്കിലും കഥകള്‍ക്ക്‌ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. അന്നത്തെ രാത്രിയും അവര്‍ കഥ പറഞ്ഞിരുന്നു. നൗഷാദ്ക്ക നേരത്തെ കിടന്നതിനാല്‍ ആരും പാടാന്‍ തയാറായില്ല. റാഫിയെ ഫൂളാക്കിയ കഥയാണ് ആ രാത്രിയില്‍ ഞാനാദ്യം കേട്ടത്. റാഫി ഹൊസൂരിലേക്ക് ആദ്യമായി വന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. തമിഴിലെ ഏറ്റവും പുളിച്ച തെറി പറഞ്ഞു കൊടുത്തു കൊണ്ട് ആ സാധനം ഒരു കിലോ വാങ്ങി വരാനായി റാഫിയെ എല്ലാവരും അടുത്തുള്ള തമിഴന്‍റെ കടയിലേക്ക് പറഞ്ഞയച്ചു. കയ്യില്‍ നൂറു രൂപയും കൊടുത്തു. റാഫി ആ തെറിയും ഉരുവിട്ട് കൊണ്ട് തമിഴന്‍റെ കടയില്‍ ചെന്ന് കയറി. ഒന്നുമറിയാത്ത റാഫിയെ അവര്‍ ഒന്നും പറഞ്ഞില്ല, പറഞ്ഞതു മുഴുവന്‍ തന്തക്കാണെന്ന് മാത്രം.
 

 

എനിക്ക് ആവശ്യമായ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാനായി പഴയ അണ്ണാച്ചിപ്പെണ്ണിന്‍റെ കടയിലേക്ക് തന്നെ ഓടി. (സാധനങ്ങള്‍ സ്റ്റോക്ക്‌ ചെയ്തു വെക്കുന്ന പരിപാടി  നൗഷാദ്ക്ക എന്തോ കാരണത്താല്‍ നിര്‍ത്തി.) അവിടെയുണ്ടായിരുന്നത് പൂര്‍ണിമയുടെ അമ്മയായിരുന്നു. അവളെവിടെ എന്ന ആകാംക്ഷ അടക്കാനാവാതെ വന്നപ്പോള്‍ ഞാന്‍ എന്‍റെ കസിന്‍സ് കൂടിയായ റാഫിയോടും ബഷീറിനോടും തിരക്കി. ബഷീര്‍ മുഖം ഒന്ന് കനപ്പിച്ചു കൊണ്ട് ഒരു ചോദ്യം.

"എന്തിനാ അവളെ?

"അല്ല, വെറുതെ ചോദിച്ചതാ..അറിയാന്‍ വേണ്ടി.."ഞാന്‍ ഒഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്തു.

"ആ നീയിപ്പം അങ്ങനെ അറിയണ്ട, അവളെ നോക്കാന്‍ ഇവിടെ ആളുണ്ട്"

ആരാ അത്? എന്‍റെ ചോദ്യം

ഞാന്‍ തന്നെ, ബഷീര്‍ കൂസലില്ലാതെ മറുപടി തന്നു.

ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു. അപ്പോഴാണ്‌ റാഫി അവന്‍റെ വണ്‍ വേ പ്രേമത്തെക്കുറിച്ച് വിശദമായി പറഞ്ഞത്.

ഒരു തുണ്ട് കടലാസില്‍ "നാന്‍ ഉന്നെ കാതലിക്കിറേന്‍" എന്നെഴുതി അവന്‍ അവള്‍ക്ക് കൊടുത്തു. സാധനങ്ങള്‍ വാങ്ങി പൈസ കൊടുത്ത കൂട്ടത്തിലാണ് ഈ കടലാസും തിരുകി വെച്ചത്. അവള്‍ അത് കണ്ടതും അവനെ ഒന്ന് തറപ്പിച്ചു നോക്കി. അവളുടെ നോട്ടം അത്ര പന്തിയല്ലെന്ന് കണ്ടപ്പോള്‍ അവന്‍ സോറി പറഞ്ഞ് കടലാസ് പെട്ടെന്ന് തിരിച്ചെടുത്തു.

 

അതിനു ശേഷം പലപ്പോഴും അവന്‍ അവളുടെ ഇഷ്ടം അറിയാന്‍ ശ്രമിച്ചെങ്കിലും അവള്‍ പ്രതികരിച്ചതേയില്ല. ഇപ്പോഴും ബഷീര്‍ ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നെ വിരട്ടിയത് പോലെത്തന്നെ മറ്റുള്ളവരെയും ബഷീര്‍ വിരട്ടിയിരുന്നതു കൊണ്ടാണ് ഇനി സാധനങ്ങള്‍ സ്റ്റോക്ക്‌ ചെയ്യേണ്ട ആവശ്യമില്ലെന്ന് നൗഷാദ്ക്ക മനസ്സിലാക്കിയത്‌. (അനില്‍ കുംബ്ലെക്ക് പത്തു വിക്കറ്റ് തികയ്ക്കാനായി ശ്രീനാഥ് ലൂസാക്കി എറിഞ്ഞത്‌ പോലെ, ബാക്കിയുള്ളവരും ബഷീറിന് വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു) പക്ഷെ, അവന്‍റെ ശ്രമങ്ങളൊന്നും വിജയിക്കില്ല എന്നും അവനറിയാം. മുറച്ചെറുക്കനുമായി അവളുടെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞ കാര്യവും അവന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. അത് കൊണ്ടാണ് അവളെ അധികനേരം കടയില്‍ കാണാത്തതും. കടയിലിരിക്കാന്‍ മറ്റാരും ഇല്ലാതെ വന്നാല്‍ മാത്രമേ അവള്‍ കടയില്‍ വരാറുണ്ടായിരുന്നുള്ളൂ. അവളുടെ വീടിനോട് ചേര്‍ന്ന് തന്നെയാണ് കടയും. പൂര്‍ണിമയെ നോക്കി നില്‍ക്കാനല്ലാതെ ഒന്നും പറയാന്‍ എനിക്കറിയില്ലായിരുന്നത് കൊണ്ട് ബഷീറിനെ ഓവര്‍ ടേക്ക് ചെയ്ത് പ്രണയിക്കാനൊന്നും ഞാനും മിനക്കെട്ടില്ല.

 

 

പത്തു നാള്‍ തികയ്ക്കാന്‍ നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു. ബാംഗ്ലൂര്‍ യാത്ര നടന്നില്ല. കൂടെ വരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നെ തനിയെ വിടാന്‍ ഇക്കാക്കമാര്‍ക്ക്‌ ധൈര്യം പോരായിരുന്നതിനാല്‍ ഹൊസൂരില്‍ തന്നെ ചുറ്റിയടിച്ചു തിരിച്ചു പോരേണ്ടി വന്നു.  

 

 

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു പുലര്‍ച്ചെ വീട്ടിലേക്ക്‌ ഒരു ഫോണ്‍ വിളി വന്നു. വീട്ടിലുണ്ടായിരുന്ന നൗഷാദ്ക്കയാണ് ഫോണ്‍ എടുത്തത്. ഞാന്‍ കോളജിലേക്ക്‌ പോവാനുള്ള ഒരുക്കത്തിലായിരുന്നു.

 

   നൗഷാദ്ക്ക ഫോണ്‍ താഴെ വെച്ച് ഉമ്മയുടെ അടുത്ത് ചെന്ന് വിഷമത്തോടെ പറയുന്നത് കേട്ടു..

ഉമ്മാ കൊടിഞ്ഞി മുഹമ്മദലി മരിച്ചത്രെ. ഇന്നലെയാണത്രെ മരണമുണ്ടായത്.

എങ്ങനെയാ മരിച്ചത്‌.? ഉമ്മ ചോദിക്കുമ്പോള്‍ ഞങ്ങളും അവിടേക്കോടിയെത്തി..

ഷോക്കടിച്ചിട്ടാണത്രെ!!പവര്‍കട്ട്‌ സമയത്ത് കുളിമുറിയില്‍ ഒരു ബള്‍ബ് കണക്ഷന്‍ കൊടുക്കുകയായിരുന്നു...മെയിന്‍ സ്വിച് ഓഫാക്കാന്‍ ശ്രദ്ധിച്ചില്ല. സമയം പോയതറിയാതെ ജോലി തുടരുന്നതിനിടക്ക് കറന്‍റ് വരുകയും ഷോക്കേറ്റു മരിക്കുകയും ചെയ്തു. കുളിമുറിയില്‍ വെള്ളം തളംകെട്ടി നിന്നിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അങ്ങോട്ടടുക്കാനും രക്ഷപ്പെടുത്താനും കഴിഞ്ഞില്ല.

 

കോളജിലേക്കുള്ള വഴിയെ സ്ട്രോങ്ങ്‌ മണികണ്‍ഠനെ കണ്ടു. അവന്‍ ഹൊസൂര്‍ വിട്ടു പോന്നിട്ടിപ്പോള്‍ കുറച്ചു മാസങ്ങളായി. കൊടിഞ്ഞിയുടെ മയ്യിത്ത്‌ കാണാന്‍ പോവണം എന്ന് അവന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോവാനൊത്തില്ല. എത്ര പാര വെച്ചാലും എത്ര കളിയാക്കിയാലും അവനെന്‍റെ നല്ല സുഹൃത്തായിരുന്നു എന്ന് മണികണ്‍ഠന്‍ വ്യസനത്തോടെ ഓര്‍ത്തു. എന്‍റെ മനസ്സിലേക്ക് രണ്ടരക്കൊല്ലം മുമ്പത്തെ ഒരു സായാഹ്നവും മനോഹരനും കൊടിഞ്ഞിയും ആസ്വദിച്ചാടിത്തീര്‍ത്ത ആ മനോഹരഗാനവും ഒഴുകിയെത്തി.

അല്ലാഹു കൊടിഞ്ഞിയുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കുമാറാകട്ടെ...ആമീന്‍

Sunday, July 21

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (മൂന്നാം ഭാഗം)




ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്നതിന്‍റെ മൂന്നാം ഭാഗവും എന്നോ തുടങ്ങി വെച്ചിരുന്നു. പക്ഷെ, ഇടയ്ക്കു വെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ എഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം അധികം നീട്ടി വലിച്ച് എഴുതുന്നില്ല. ഒരു പ്രിയ വായനക്കാരന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്ന് പേജില്‍ ഒതുക്കുന്നു. രണ്ടാം ഭാഗത്തില്‍ പറഞ്ഞു വന്നത് ബാംഗ്ലൂരിലേക്കുള്ള  ആദ്യ യാത്രയും അന്നത്തെ സംഭവ വികാസങ്ങളുമായിരുന്നു. 

 

പഴയ നാലുകെട്ട് മട്ടില്‍ നടുമുറ്റം ഉള്ള ഒരു വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അതിനെ പേ ബംഗ്ലാവ് എന്നാണ് ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത്. അതിന്‍റെ പിന്നില്‍ വലിയൊരു കഥയുണ്ട്. ആ കഥ ഏതെങ്കിലും ഒരു ഭാഗത്തില്‍ വരുന്നതായിരിക്കും. ഇല്ലെങ്കില്‍ എന്‍റെ ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത പുതിയ  നോവലില്‍ നിന്നും ഭാവിയില്‍ വായിച്ചെടുക്കാം. വൈകുന്നേരം മനോഹരനും കൊടിഞ്ഞിയും പണി മാറ്റി വന്നാല്‍ പിന്നെ റൂമില്‍ നല്ല രസമാണ്. ഒരു വൈകുന്നേരം, അന്നത്തെ ഹിറ്റ്‌ പാട്ടായ കാതലുക്ക് മര്യാതൈ'യിലെ ‘എന്നെ താലാട്ട വരുവാളാ' എന്ന് തുടങ്ങുന്ന പാട്ട് ഒരു പഴയ ടേപ്പ് റെക്കോര്‍ഡറില്‍ പ്ലേ ചെയ്ത് മനോഹരനും കൊടിഞ്ഞിയും ഡാന്‍സ് കളിച്ചത് ഞങ്ങള്‍ കണ്‍ മിഴിച്ച്  കണ്ടിരുന്നു.  മറ്റൊരു വിനോദം ഗാനമേളയായിരുന്നു. നൌഷാദ്ക്കയുടെയും സിദ്ദിക്കയുടെയും പാട്ടിനൊപ്പിച്ച് മനോഹരനോ കൊടിഞ്ഞിയോ ഒരു ചെറിയ ചെണ്ടയില്‍ കൊട്ടി താളം പിടിക്കും. മറ്റുള്ളവര്‍ വെറുതെ നോക്കിയിരിക്കും.

 

ഗാനമേള മാത്രമല്ല ഈ ഒത്തു കൂടല്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. പരസ്പരം പാര പണിയാനും തമാശ പറഞ്ഞ് ചിരിക്കാനുമുള്ള ഒരു വേദി കൂടിയാണ്. ഉറക്കം വരുന്നത് വരെ കലാപരിപാടികള്‍ തുടരും.

 

ഒന്നു രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു പോയി. ഞങ്ങള്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. മണികണ്ടന്‍ ആണ് ഞങ്ങളുടെ ഗൈഡ്‌. മണികണ്ടന്‍ ഞങ്ങളെ മുന്നില്‍ നിന്നും നയിച്ചു. ഉയരം കുറവായതിനാല്‍ തല തൊണ്ണൂറു ഡിഗ്രീ ചെരിവില്‍ ഉയര്‍ത്തിയാണ് മണികണ്ടന്‍ ഞങ്ങളെ നോക്കിയിരുന്നത്. മണികണ്ടന് പറയാന്‍ ഒത്തിരി വീര കഥകള്‍ ഉണ്ട്. അത് കൊണ്ടാണ് അദ്ദേഹത്തിന് സ്ട്രോങ്ങ്‌ എന്ന പേര് വീണതും. അത്രയ്ക്കും സ്ട്രോങ്ങ്‌ ആയിരുന്നു മണികണ്ടന്‍റെ വായില്‍ നിന്നും വന്നിരുന്നത്.

 

മണികണ്ടന്‍ പറഞ്ഞ ചില കഥകള്‍ കേട്ട് ഞങ്ങള്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ ഹോട്ടലിലെ മറ്റു ജോലിക്കാര്‍ മാറി നിന്നു ചിരിക്കുകയാവും. ടയര്‍ ഊരിത്തെറിച്ച ലോറിക്ക്‌ ജാക്കി വെക്കാന്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ മണികണ്ടന്‍റെ തോളത്ത് കയറ്റി വെച്ചിട്ടാണത്രേ ലോറിയുടെ ടയര്‍ ഇട്ടത്. ഇത്തരം കഥകള്‍ പറഞ്ഞാല്‍ കുട്ടികളായ ഞങ്ങളെ ആരാധകരായി കിട്ടുമെന്ന് കരുതിയാവും മണികണ്ടന്‍ ഞങ്ങള്‍ക്ക് ഗൈഡ് വന്നത്. ഞങ്ങള്‍ പോയത്‌ ഞാന്‍ മുമ്പ്‌ സൂചിപ്പിച്ച ആ ലാന്‍ഡ്‌ മാര്‍ക്ക്‌ ആയ ആ കുന്നിന്‍മുകളിലേക്കാണ്. അന്ന് അത് വിനോദ സഞ്ചാര കേന്ദ്രമയിരുന്നില്ല. രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സ്വൈര വിഹാര കേന്ദ്രമായിരുന്നു ആ കുന്നും അതിനു മുകളിലുള്ള അമ്പലത്തിനെ ചുറ്റിപ്പറ്റിയുള്ള പൊന്തക്കാടുകളും. പകല്‍ ഭക്തര്‍ വന്നു തൊഴുതു പോവാറുണ്ടെങ്കിലും രാത്രിയില്‍ ആരും തൊഴാനായി വരാറില്ല. എങ്കിലും ആ കുന്നിന്‍ മുകളിലെ എല്ലാ ബള്‍ബുകളും പ്രകാശിച്ചു തന്നെ നില്‍ക്കും. അവിടെ നിന്നാല്‍ ഹോസുര്‍ മൊത്തം കാണാം. ഞാന്‍ പില്‍ക്കാലത്ത്‌ എം ബി എ ക്ക് പഠിച്ച അധിയമാന്‍ എഞ്ചിനീയറിംഗ് കോളജും ചുറ്റിലുമുള്ള ഇരുനൂറു ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഗ്രൗണ്ടും അവിടെ നിന്നാല്‍ കാണാം. തമിള്‍ നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ് തമ്പി ദുരൈയുടെ ഉടമസ്ഥതയില്‍  ആണ് ഈ കോളജ്‌.

 

കുന്നിന്‍മുകളില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ ഏതൊക്കെയോ തെരുവോരങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും റൂമിലെത്തി. വഴിവക്കില്‍ നിന്നും തമിഴമ്മാരുടെ ഇഷ്ട വിഭവമായ ബദാം മില്‍ക്കും പാനിപൂരിയും വാങ്ങിത്തരാന്‍ മണികണ്ടന്‍ മറന്നില്ല. തിന്ന്കഴിഞ്ഞ് ഭക്ഷണത്തിന്‍റെ കുറ്റവും കുറവും പറയാന്‍ ഞങ്ങളും മറന്നില്ല.

 

തിരിച്ചു റൂമിലെത്തുമ്പോള്‍ ഏറെ വൈകിയിരുന്നു. അത്ഭുതകരമായ ഒരു കാഴ്ച കണ്ടാണ് ഞങ്ങള്‍ റൂമില്‍ പ്രവേശിച്ചത്‌. സുഹറ ടീ സ്റ്റാളിലെ ടീ മേകര്‍ കൂളി വേലായുധന്‍ പാന്ടിനുള്ളില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്ത് കട്ടി കൂടിയ ബെല്‍റ്റും ഷൂസും ഒരു കൂളിംഗ് ഗ്ലാസും ധരിച്ച് ഹാളിലെ ഒരു കട്ടിലില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു. ആ മനോഹരമായ കാഴ്ച ഞങ്ങള്‍ കുറെ നേരം നോക്കി നിന്നു. വേലായുധനില്‍ നിന്നും എന്തൊക്കെയോ പഠിക്കാന് ഉണ്ടെന്ന് ഞങ്ങള്‍ക്ക്‌ തോന്നി. പക്ഷെ, അതിനൊന്നും പിന്നീട് സമയം കിട്ടിയില്ല. മണികണ്ടന്‍ ഞങ്ങളെ റൂമിലേക്ക് വലിച്ചു കൊണ്ട് പോയി. വേലായുധന്‍ എന്തിനാണ് ഇങ്ങനെ ‘സിമ്പിള്‍ ഡ്രെസ്’ ധരിച്ച് കിടക്കുന്നത് എന്ന് ഞങ്ങളെ റൂമിലേക്ക്‌ കൊണ്ട് പോവുമ്പോള്‍ ഞങ്ങള്‍ മണികണ്ടനോട്‌ ചോദിച്ചു. മണികണ്ടന്‍ പറഞ്ഞ മറുപടിയില്‍ ഞങ്ങള്‍ തൃപ്തരായി.  ആ മ@*@*ന് പ്രാന്താണെന്നായിരുന്നു നല്ലവനും ശുദ്ധനുമായ  സ്ട്രോങ്ങ്‌ ഞങ്ങളെ അറിയിച്ചത്‌. ആ രാത്രി വളരെ ശാന്തമായിരുന്നു. ആരും അധികം പാടുകയോ ആടുകയോ ചെയ്തില്ല. മനോഹരനും കൊടിഞ്ഞിയും വരാന്‍ വൈകി. പിന്നെ ഞങ്ങളുടെ ഭാഗ്യത്തിന് അന്നെങ്കിലും ഒന്ന് പാടിനോക്കാം എന്ന് സ്ട്രോങ്ങ്‌ മണികണ്ടന് തോന്നിയതുമില്ല. അത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഉറങ്ങി. ഉറങ്ങി എണീറ്റപ്പോള്‍ സമയം ഒത്തിരി വൈകിയിരുന്നു. ഞങ്ങള്‍ ചായ കുടിച്ചിരുന്നത് ഏതോ ഒരു ബാബുട്ടന്‍റെ കടയില്‍ നിന്നായിരുന്നു. പോകുന്ന മുക്കിലെല്ലാം പല പല ജോലികളിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഒത്തിരി മലയാളികളെ കാണാനിടയായി. സോപ്പ്‌, ചീപ്പ്, പേസ്റ്റ്, ഷാമ്പൂ, എന്നിവ വാങ്ങിയിരുന്നത് ഒരു അണ്ണാച്ചിപ്പെണ്ണിന്റെ കടയില്‍ നിന്നായിരുന്നു. തമിഴത്തിയുടെ പേര് പൂര്‍ണ്ണിമ എന്നായിരുന്നു. ഇന്ദ്രജിത്ത് പൂര്‍ണിമയെ എന്ത് ചുരുക്കപ്പേരില്‍ വിളിക്കും എന്ന് ഒരു രസികന്‍ ചോദിച്ചത് പോലെ തന്നെയായിരുന്നു പൂര്‍ണ്ണിമയെ അവളുടെ അമ്മയും ബാക്കിയുള്ളവരും ചുരുക്കി വിളിച്ചിരുന്നത്. ഇത് കേട്ട് മലയാളികള്‍ ചിരിച്ചു കൊണ്ട് ഓടും. തമിഴര്‍ക്ക്‌ ഇത് എന്താണെന്ന്‍ അറിയാത്തത്‌ കൊണ്ട് എന്തിനാണ് മലയാളികള്‍ ചിരിച്ചിരുന്നത് എന്നും മനസ്സിലായിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ ആ ചുരുക്കപ്പേര് തന്നെ അവളെ നീട്ടി വിളിച്ചു കൊണ്ടിരുന്നു. പൂര്‍ണ്ണിമ സുന്ദരിയായിരുന്നു. അത് കൊണ്ട് തന്നെ ആവശ്യമില്ലതെയും സാധനങ്ങള്‍ വാങ്ങിക്കുക, അല്ലെങ്കില്‍ സാധനങ്ങള്‍ ഒരുമിച്ചു വാങ്ങിക്കാതെ ഓരോരോ സാധനങ്ങള്‍ വാങ്ങിക്കാനായി പല തവണ അവളുടെ കടയില്‍ പോവുക തുടങ്ങിയവ മലയാളികളായ തൊഴിലാളികള്‍ പതിവാക്കിയപ്പോള്‍ നൌഷാദ്ക്കാക്ക് ഹോട്ടലില്‍ ജോലിക്കാരെ ആവശ്യനേരത്ത് കിട്ടാതെയായി. അതിനു പോംവഴിയായി ഒരു വഴിയെ കണ്ടുള്ളൂ. എല്ലാവര്‍ക്കും വേണ്ടി സോപ്പ്‌, ചീപ്, പേസ്റ്റ് എന്നിവ നൌഷാദ്ക്ക തന്നെ സ്വന്തം ചിലവില്‍ ഒരു മാസത്തേക്ക് മൊത്തമായി വാങ്ങിവെച്ചു. തൊഴിലാളികള്‍ പിന്നെയും പഴയ ഓര്‍മ്മയില്‍ പുറത്തേക്കിറങ്ങിയിരുന്നെങ്കിലും അവരെയെല്ലാം നൗഷാദ്‌ക്ക സ്നേഹപൂര്‍വ്വം സോപ്പ്‌ കൊടുത്ത് സോപ്പിട്ട് നിര്‍ത്തി.

 

അടുത്ത ദിവസം ഞങ്ങള്‍ നാട്ടിലേക്ക്‌ മടങ്ങുകയാണ്. ഹൊസൂരില്‍ നിന്ന് പോരാന്‍ ഞങ്ങള്‍ക്ക്‌ മനസ്സുണ്ടായിരുന്നില്ല. എന്നും നെയ്ച്ചോറും ബിരിയാണിയും ബീഫും മാത്രം കഴിച്ച് വയറിളക്കം പിടിച്ച് ഞങ്ങളുടെ ശരീരം കേടാവണ്ട എന്ന് കരുതിയാവണം നൌഷാദ്ക്ക ഞങ്ങളെ പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നിര്‍ബന്ധിച്ചത്‌. ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ബസില്‍ ഞങ്ങളെ കയറ്റി വിട്ടു. ഞങ്ങള്‍ക്ക് ട്രെയിനില്‍ തന്നെ തിരിച്ചു പോയാല്‍ മതി എന്ന് വാശി പിടിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. ഞങ്ങളുടെ കൂടെ റൂട്ട് നന്നായി അറിയാവുന്ന ഹക്കീമും ഉണ്ടായിരുന്നു. ഞങ്ങള്‍ നാല് കുട്ടികള്‍ (ഷംസുവും മുജീബും, ഹക്കീമും ഞാനും) കോയമ്പത്തൂര്‍ വരെ ആ ബസില്‍ വന്നു. രാത്രി ഒമ്പത് മണിക്ക് ഹൊസൂരില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് കോയമ്പത്തൂര് എത്തി. ഹക്കീമിന് എല്ലാം പരിചിതമായിരുന്നതിനാല്‍ അധികം ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അവിടെ നിന്നും പാലക്കാട് വരെ വേറെ ബസില്‍ ആയിരുന്നു യാത്ര. വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പാലക്കാട്ടെത്തി. പത്തു ദിവസത്തെ ഹൊസൂര്‍ വാസം മതിയാക്കി ഞങ്ങള്‍ വീണ്ടും ഹരിത കേരളത്തില്‍ കാലുകുത്തി. മഞ്ഞു വീണ പുലരിയില്‍ ഇനിയുമുണര്‍ന്നിട്ടില്ലാത്ത പാലക്കാടന്‍ ഗ്രാമീണ വീഥികളിലൂടെ പ്രകൃതിയുടെ ചന്തം തൊട്ടറിഞ്ഞ് ഒരു മടക്ക യാത്ര.
 

Saturday, June 1

കുവൈറ്റില്‍ എന്ത് സംഭവിക്കുന്നു..?



കുവൈത്തില്‍ നിതാഖാത് നടപ്പാക്കുന്നത് മൂലം ഒത്തിരി പ്രവാസികളെ പിടിച്ചു കയറ്റി അയച്ചു എന്ന ചാനല്‍ വാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയായി. കഴിഞ്ഞ ദിവസങ്ങളില്‍ അത് തന്നെയായിരുന്നു ചാനലുകളുടെ ചര്‍ച്ചാ വിഷയം.


സത്യത്തില്‍ കുവൈത്തില്‍ 'നിതാഖാത്' എന്ന ഒരു പദം തന്നെ പ്രയോഗത്തിലില്ല. സൗദിയുടെ പാത പിന്തുടര്‍ന്ന് കുവൈത്തിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നത്‌. സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ ജോലികളിലും കമ്പനികളിലും മാത്രമാണ്. അതല്ലാതെ ഗാര്‍ഹിക മേഖലയില്‍ സ്വദേശിവല്‍ക്കരണം ഇല്ലേയില്ല.


    സര്‍ക്കാര്‍ ജോലികളില്‍ പൂര്‍ണമായും സ്വദേശികളെ മാത്രം  നിയമിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ തീരുമാനമായിക്കഴിഞ്ഞിരുന്നു. അത് പ്രകാരം ഇനി വിദേശ തൊഴിലാളികള്‍ മിനിസ്ട്രി ഒഴിവുകളില്‍ കയറിപ്പറ്റാമെന്ന് മോഹിക്കണ്ട. കമ്പനികളില്‍ ഒരു നിശ്ചിത ശതമാനം കുവൈത്തികളെ നിയമിച്ച് ക്വാട്ട തികയ്ക്കണം എന്നതും എന്നോ പ്രാബല്യത്തില്‍ വന്ന നിയമമാണ്. അതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ മിനിസ്ട്രിയില്‍ പിഴ അടക്കേണ്ടി വരും. കുവൈത്തികളെ ജോലിക്ക് വെച്ചാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് അറിയാവുന്ന കമ്പനികള്‍ ഈ പിഴ അടച്ചു തടി ഊരുകയാണ് പതിവ്. പിഴ അടക്കുന്നത് ഒഴിവാക്കാന്‍ ചില കമ്പനികള്‍ ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്രയും കുവൈത്തികള്‍ക്ക് അപ്പോയിന്റ്മെന്റ്റ്‌ ലെറ്ററും നല്‍കി വീട്ടിലിരുത്തി ശമ്പളം നല്‍കി വരുന്നു. മിക്കവാറും സ്ത്രീകളാണ് ഇപ്രകാരം ശമ്പളം പറ്റുന്നത്. എല്ലാ മസാവസാനവും കൃത്യമായി അവരുടെ ബാങ്ക് അക്കൌണ്ടില്‍ ശമ്പളം എത്തിയിരിക്കും. ഇവരുടെ അക്കൌണ്ടുകളിലെക്ക് ഇതേപോലെ മറ്റു പല കമ്പനികളില്‍ നിന്നും ശമ്പളം വരുന്നുണ്ടാവും. കാരണം ക്വാട്ട തികയ്ക്കാന്‍ ആവശ്യമായത്ര കുവൈത്തികളെ കിട്ടാനില്ലാത്തതിനാല്‍ ഒരു കുവൈത്തി തന്നെ പല കമ്പനികളിലും രേഖാപ്രകാരം സ്റ്റാഫ്‌ ആയി രജിസ്റ്റര്‍ ചെയ്യുകയും ആ കമ്പനികളില്‍ നിന്നെല്ലാം ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നു. ഈ സാലറി ട്രാന്‍സ്ഫര്‍ ലെറ്റര്‍ ബാങ്കില്‍ സബ്മിറ്റ് ചെയ്ത രേഖയടക്കം മിനിസ്ട്രിയില്‍ കാണിച്ചാല്‍ കമ്പനിക്ക് പിഴയൊന്നും കൂടാതെ മുന്നോട്ട് പോകാം.


    ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയല്‍ ക്ലോസ് ചെയ്യുകയും മിനിസ്ട്രിയുമായി ബന്ധപ്പെട്ട അവരുടെ എല്ലാ  സര്‍വിസുകളും സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്പനിക്കെതിരെ ആരെങ്കിലും കേസ്‌ കൊടുത്താലും ഇത് തന്നെയായിരിക്കും ഫലം.


ലക്ഷം ലക്ഷം പിന്നാലെ...

   

    അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തിലെ വിദേശികളുടെ എണ്ണം ഒരു മില്യണ്‍ ആക്കി ചുരുക്കുക എന്നാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുക എന്നതാണ് അവര്‍ നടപ്പാക്കാന്‍ പോകുന്നത്. എന്തിന് വിദേശികളെ കുറയ്ക്കണം എന്നതിന് അവര്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. ഒരു മന്ത്രി അഭിപ്രായപ്പെട്ടത് വിദേശികള്‍ ആണ് ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത്‌ വിദേശികള്‍ നിയമലംഘനം നടത്തുന്നു എന്നാണ്. അതിനും പുറമേ ഗവ ഭയക്കുന്നത് വിദേശികളുടെ എണ്ണം സ്വദേശികളേക്കാള്‍ കൂടുതലാണ് എന്നതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് പല അറബ് രാജ്യങ്ങളിലും ഭരണ മാറ്റം ഉണ്ടായ പശ്ചാത്തലത്തില്‍ ഇവര്‍ ഇവിടെയും ഒരു പ്രക്ഷോഭം പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം. അങ്ങനെ വന്നാല്‍ വിദേശികള്‍ ആരുടെ കൂടെ നില്‍ക്കും എന്നതാണ് ചോദ്യം.


ജാനകിയുടെ വിസ...


    ആദിവാസി നേതാവ് ജാനകി കുവൈത്തില്‍ പ്രശസ്തയാണ്. എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനുത്തരം പറയേണ്ടത്‌ ഗാര്‍ഹിക തൊഴിലാളികള്‍ ആണ്. ഗാര്‍ഹിക തൊഴിലാളികള്‍ എന്ന ലേബലില്‍ കുവൈത്തില്‍ ജോലിക്കു വരുന്ന പലരും പുറത്തു ജോലി നോക്കുകയാണ് പതിവ്. വീട് പലര്‍ക്കും സ്വര്‍ഗമാണ്. പക്ഷെ, കുവൈത്തി വീടുകള്‍ പലര്‍ക്കും നരകമാണ്. അതുകൊണ്ട് തന്നെ കുവൈത്തി വീടുകളിലെ ജയില്‍ ജീവിതത്തിനു തുല്യമായ ജോലി ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല. ഇവര്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇവരുടെ കുവൈത്തി സ്പോണ്സറുടെ അറിവോടെയും സമ്മതത്തോടെയും ആണ്. കുവൈത്തികളുടെ സൈഡ് ബിസിനെസ് ആണ് വിസക്കച്ചവടം. അതില്‍ തന്നെ കൂടുതല്‍ ഡിമാന്‍ഡ് 'ജാനകിയുടെ വിസ' എന്ന് ഗാര്‍ഹിക തൊഴിലാളികള്‍ സ്വയം കളിയാക്കി പറയുന്ന ഖാദിം (No 20) വിസക്കാണ്. കമ്പനി വിസയുടെ നേര്‍പകുതിയാണ്‌ ഖാദിം വിസയുടെ മാര്‍ക്കറ്റ്‌ റേറ്റ്. അതായത്‌ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാര്‍. പിന്നീട് ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാന്‍ മുന്നൂറു ദിനാര്‍ കൂടി നല്‍കണം. കമ്പനി വിസക്ക്‌ രണ്ടു വര്‍ഷത്തേക്ക് ആയിരത്തി ഇരുനൂറു ദിനാറും പുതുക്കാന്‍ രണ്ടു വര്‍ഷത്തേക്ക് അറുനൂറു ദിനാറും ആണ്.


കുവൈത്തില്‍ എന്ത് സംഭവിക്കുന്നു..?


    കുവൈത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാ വര്‍ഷവും നടത്തി വരാറുള്ള പരിശോധന തന്നെയാണ്. ചില വര്‍ഷങ്ങളില്‍ അതിന്‍റെ ഗൗരവം കുറച്ചു കൂടിയിരിക്കും. ചിലപ്പോള്‍ തീവ്ര പരിശോധന തന്നെ നടക്കും. ബസ്സില്‍ കയറിയും ഫ്ലാറ്റില്‍ കയറിയും കമ്പനിയില്‍ കയറിയും വണ്ടി നിര്‍ത്തിയും വഴിവക്കില്‍ നിര്‍ത്തിയും എന്ന് വേണ്ട വിദേശികളെ കാണുന്നിടത്തൊക്കെ വെച്ച് സിവില്‍ ഐഡി ചോദിച്ചു വാങ്ങി പരിശോധന നടത്തും.


ഇവര്‍ പരിശോധിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്..

ഒന്ന് ഇഖാമയുടെ കാലാവധി..

മറ്റൊന്ന് ഏതു തരം വിസ എന്നത്..


പുറത്തെ ഈ പരിശോധനയില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരെയും ജാനകിയുടെ വിസക്കാരെയും അവര്‍ തൂക്കിക്കൊണ്ട് പോവും. ഇഖാമ പുതുക്കാതെ കുവൈത്തില്‍ തങ്ങുന്നത് ശിക്ഷാര്‍ഹമാണ്. കൈയോടെ പിടികൂടിയാല്‍ ജയില്‍വാസത്തിനു ശേഷം നാട്ടിലേക്ക്‌ ഫിംഗര്‍ അടിച്ചു കേറ്റിവിടും.

ഖാദിം വിസക്കാരെ പുറത്തു കണ്ടാല്‍ പിടിക്കുന്നത് അവര്‍ എന്ത് കൊണ്ട് പുറത്തു നടക്കുന്നു എന്ന സംശയത്തിലാണ്. ഇവരുടെ സ്പോണ്സര് ഇടപെട്ടാലല്ലാതെ ഇവരെ പുറത്തിറക്കാന്‍ കഴിയില്ല.


മറ്റു കമ്പനികളില്‍ ജോലി ചെയ്യുന്നതിനിടക്ക് പിടിക്കപ്പെട്ടാല്‍ സ്പോണ്സര്‍മാര്‍ തിരിഞ്ഞു നോക്കുകയേ ഇല്ല. നിലവില്‍, പിടിക്കപ്പെട്ടവര്‍ എല്ലാം ഒന്നുകില്‍ സ്പോണ്സര്‍ മാറി ജോലി ചെയ്തവരോ അല്ലെങ്കില്‍ ട്രാഫിക്‌ നിയമലംഘനം നടത്തിയവരോ ഇഖാമ നിയമലംഘനം നടത്തിയവരോ ആണ്.


സിറ്റിയില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ ഞാനും പല പ്രാവശ്യം പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. ഇഖാമയില്‍ കാലാവധി ഉള്ളതിനാലും കമ്പനി വിസ ആയതിനാലും യാതൊരു പ്രശ്നവും പ്രയാസവും ഇല്ലാതെ ഊരിപ്പോന്നു.


ഫ്ലാറ്റില്‍ കയറി പരിശോധന നടത്തി ഖാദിം വിസക്കാരായ നാലായിരത്തോളം രാജസ്ഥാനികളെ ജയിലില്‍ അടച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. എന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു രാജസ്ഥാനിയും ഇത് പോലെ പിടിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്നു. സ്പോന്‍സര്‍ ഇടപെട്ടതു മൂലം അയാള്‍ക്ക് പുറത്തിറങ്ങി വീണ്ടും ജോലിക്ക് പോവാന്‍ സാധിച്ചു. മറ്റു പലരെയും കയറ്റി അയക്കുകയും സ്പോണ്സര്‍മാര്‍ തേടി വന്നവരെ പുറത്തിറക്കുകയും ചെയ്തു.



എംബസി എന്ത് ചെയ്യുന്നു..?

   

    പൊതുവില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യക്കാരോടുള്ള സമീപനം വളരെ ഉദാസീനമാണ്. ഒരു തൊഴിലാളി രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ല എന്ന പരാതിയുമായി ഇന്ത്യന്‍ എംബസിയില്‍ ചെന്നാല്‍ എംബസി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വളരെ രസകരമാണ്.

രണ്ടു മാസത്തെ ശമ്പളം അല്ലെ..? അതങ്ങു മറന്നു കൂടെ..


ഇത് കേട്ട് പരാതിക്കാരന് ഇളിഞ്ഞ ചിരിയോടെ തിരിച്ചു പോരുകയേ നിര്‍വാഹമുള്ളൂ..


അപ്പോള്‍ പിന്നെ നിയമവിരുദ്ധമായി തങ്ങുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും കാര്യത്തില്‍ എംബസിക്ക് എത്രത്തോളം താല്‍പര്യം ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.


കുവൈത്തില്‍ തങ്ങുന്നവര്‍ ചെയ്യേണ്ടത്‌:


ഖാദിം വിസയില്‍ ആണ് പുറത്ത്‌ ജോലി ചെയ്യുന്നതെങ്കില്‍ പരിശോധന തീരുന്നത് വരെ നാട്ടില്‍ ലീവിന് പോവുകയോ സ്പോന്സറുടെ അടുത്തേക്ക്‌ മടങ്ങിപ്പോവുകയോ ചെയ്യുക.


കമ്പനി വിസയില്‍ പുറത്തു ജോലി ചെയ്യുന്നവര്‍ ഉടന്‍ തന്നെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ ഇഖാമ മാറ്റി അടിക്കുക.


ഇഖാമ പുതുക്കാന്‍ മാര്‍ഗമില്ലെങ്കില്‍ കാലാവധി തീര്ന്ന് പിടിക്കപ്പെടുന്നതിനു മുമ്പ്‌ ക്യാന്‍സല്‍ ചെയ്ത് മടങ്ങിപ്പോവുക.


ഖാദിം വിസ കമ്പനി വിസയാക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക. കഴിഞ്ഞ മാസം വരെ ഇങ്ങനെ വിസ മാറ്റാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും അതിനു തയാറാവാതെ ഫ്രീഡം നോക്കി ഖാദിം വിസയില്‍ തന്നെ തുടര്‍ന്നവര്‍ ആണ് ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.


ഇവിടുത്തെ പരിശോധനയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും വാര്‍ത്ത‍ കേട്ടപ്പോള്‍ എന്‍റെ ഉമ്മ നിര്‍ത്താതെ ഫോണ്‍ വിളിക്കാന്‍ തുടങ്ങി. എല്ലാവരെയും പിടിച്ചു കയറ്റി വിടുന്നു എന്ന രീതിയില്‍ ആണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ പ്രചരിപ്പിച്ചത്. ഇതില്‍ ഒട്ടും സത്യമില്ല. നിയമലംഘനം നടത്തിയവരെ മാത്രമാണ് കയറ്റിവിടുന്നത്. എന്ന് മാത്രമല്ല, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പരിശോധന നടക്കുന്നതും പിടിക്കപ്പെട്ടവരെ കയറ്റി വിടുന്നതും. വര്‍ഷങ്ങളായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമം ഇപ്പോഴാണ് കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. അതിന്‍റെ കാരണം ആദ്യം പറഞ്ഞ ലക്ഷം തികക്കുക എന്ന ലക്‌ഷ്യം തന്നെയാണ്.

Tuesday, April 9

അങ്ങനെ ഞാനും ഗള്‍ഫിലെത്തി - അറബികള്‍ പണിയും തന്നു തുടങ്ങി.





   

 


    പണ്ട് പണ്ട് അഥവാ ഞാനൊക്കെ ഗള്‍ഫ്‌ കാണുന്നതിനു മുമ്പ്‌ ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നു.

 
ഒരു മലപ്പുറം കാക്ക അറബിയെ മുക്കിയ കഥ. അതും അറബിയുടെ സമ്മതത്തോടെ ഫുലൂസ്‌ അമുക്കിയ കഥ...

 
കഥ ഇങ്ങനെ...

 
മലപ്പുറത്തു നിന്നും ഗഫൂര്‍ക്കാ ദോസ്തിന്‍റെ കപ്പലില്‍ ദുഫായില്‍ എത്തിപ്പെട്ട അഹമദ്‌ കാക്ക ഒരു അറബിയുടെ കടയില്‍ പണിക്ക് കയറി. അഹമദ്‌ അവര്‍കള്‍ എല്ലാ ദിവസവും കട പൂട്ടി പോകാന്‍ നേരം അറബിയോട് മലയാളത്തില്‍ വിളിച്ചു പറയുമായിരുന്നു...

ആ കിളവാ ഞാന്‍ ഒരു നൂറ് എടുത്തിട്ടുണ്ട് കേട്ടോ...

തന്നോടുള്ള സ്നേഹം കൊണ്ട് 'പടച്ചോന്‍ നിങ്ങളെ കാക്കട്ടെ' എന്നായിരിക്കും അഹമദ് പറഞ്ഞത്‌ എന്ന ധാരണയില്‍ അറബി ചിരിച്ചു കൊണ്ട് ശുക്രന്‍ ശുക്രന്‍ പറഞ്ഞ് തലയാട്ടുമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോഴും പോകാന്‍ നേരം അഹമദ് പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അഹമദിന്‍റെ ശമ്പളം ഇരട്ടിച്ചില്ലെങ്കിലും അഹമദ്‌ പോകാന്‍ നേരം പറഞ്ഞിരുന്ന നൂറ് ഇരുനൂറും ഇരുനൂറ് മുന്നൂറും ആയി ഇരട്ടിച്ചു.

 

അങ്ങനെയിരിക്കെ കടയില്‍ ഒരു മലയാളി കൂടി ജോലിക്ക് വന്നു. അഹമദ്‌ പോവാന്‍ നേരം പഴയത് പോലെ ഉച്ചത്തില്‍ പറയുന്നില്ല. അത് കിളവന് വല്ലാത്ത വിഷമമുണ്ടാക്കി. അഹ്മദ്‌ പഴയ പോലെ തന്നോട് സ്നേഹം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പുതുതായി വന്ന ജോലിക്കാരനോട് കാര്യം പറഞ്ഞു. എന്ന് മാത്രമല്ല, അഹമദ്‌ പറഞ്ഞിരുന്ന വാചകം കേട്ട് കേട്ട് കിളവന് മന:പാഠമായിരുന്നു.

അഹമദ് പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം ഇന്നതാണെന്ന് മനസ്സിലാക്കിയ അറബി അഹമദിനെ തൂക്കിയെടുത്ത് അറബിക്കടലിലെറിഞ്ഞു.

എന്നിട്ടും കലിപ്പ് തീരാതെ വന്നപ്പോള്‍ അറബി അഹമദിന്‍റെ നാട്ടുകാര്‍ക്കെല്ലാം എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ഈ കഥ ഞാന്‍ എടുത്തിട്ടത് മറ്റൊന്ന് കൊണ്ടുമല്ല. എന്‍റെ ഒരു ചെറിയ സംശയം കൊണ്ടാണ്. അറബികള്‍ ഹിന്ദികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്തു തുടങ്ങിയോ?

 

കാരണം, പണ്ട് അഹമദ്‌ പറഞ്ഞ മാതിരിയാണ്‌ കുവൈത്തിലെ മൊബൈല്‍ കമ്പനികള്‍ ചെയ്യുന്നത്. വതനിയയുടെ അഞ്ചു ദിനാര്‍ സിം കാര്‍ഡില്‍ അഞ്ചു ദിനാര്‍ ബാലന്‍സ് ഉണ്ടെന്ന ഓഫര്‍ കണ്ടാണ് വാങ്ങിയത്. വാങ്ങിയവര്‍ക്കെല്ലാം വതനിയ നല്ല പണി കൊടുത്തു എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അഞ്ചു ദിനാര്‍ ബാലന്‍സ് ഇല്ലെന്നു മാത്രമല്ല, റീ ചാര്‍ജ്‌ ചെയ്ത ദിനാര്‍ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിച്ചു മാറ്റുകയും ചെയ്തു.

അവരുടെ സര്‍വിസ് സെന്ററില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെയാണ്. അവര്‍ തന്നെ നമ്മുടെ സിം കാര്‍ഡില്‍ നമുക്ക്‌ വേണ്ടി ഇന്റര്‍നെറ്റ്‌ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടത്രെ. നമുക്ക്‌ ദിവസവും ഇന്റര്‍നെറ്റ്‌ ആവശ്യമായി വരുമെന്ന് നമ്മളേക്കാള്‍ നന്നായി അറിയാവുന്നത് അവരായത് കൊണ്ട് ആ സ്നേഹത്തിന് മുമ്പില്‍ രണ്ടു തുള്ളി കണ്ണുനീര്‍ വീഴ്ത്തുവാനേ ഞാനടക്കം പലര്‍ക്കും കഴിഞ്ഞുള്ളു.

ഞങ്ങള്‍ ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്തില്ലല്ലോ എന്ന് പരാതിപ്പെട്ടപ്പോള്‍ അവര്‍ അറിയിച്ചത്‌ നിങ്ങള്‍ ബ്രൌസ് ചെയ്താലും ഇല്ലെങ്കിലും ഞങള്‍ അത് നിങ്ങള്‍ക്ക്‌ വേണ്ടി ആക്ടിവേറ്റ്‌ ആക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, അവരുടെ കമ്പ്യൂട്ടറില്‍ ബ്രൌസ് ചെയ്തതായിട്ടാണ് കാണിക്കുന്നത്. എന്തായാലും ഒരാഴ്ചക്കുള്ളില്‍ പത്തു ദിനാര്‍ പോയിക്കിട്ടി. (രണ്ടായിരം ഉലുവയല്ലേ എന്നും അവര്‍ ചിന്തിക്കുന്നുണ്ടാവും. അതെ ഞങ്ങളുടെ ഉലുവയാണല്ലോ നീ ഉരുളയാക്കി തിന്നുന്നത്. തിന്നടാ തിന്ന്..മോളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ട്.)

ആ ഇന്റര്‍നെറ്റ്‌ ഒരിക്കലും ഡി ആക്ടിവേറ്റ്‌ ആവില്ല എന്ന് മനസ്സിലാക്കിയ എനിക്ക് സിം കാര്‍ഡ്‌ രണ്ടാക്കി മുറിച്ച് കുപ്പയില്‍ എറിയേണ്ടി വന്നു. അങ്ങനെ വതനിയയും ചന്തുവിനെ തോല്‍പ്പിച്ചു മക്കളെ..

വതനിയ കമ്പനിയുടെ 2012 ലെ ലാഭം എത്രയാണെന്ന് അറിയണ്ടേ? 7.35 മില്യണ്‍ കുവൈത്തി ദിനാര്‍. ഇങ്ങനെ പോയാല്‍ അടുത്ത കൊല്ലം അത് നൂറു മില്യണ്‍ ആവാന്‍ സാധ്യതയുണ്ട്.

 

എനിക്ക് രണ്ടാമതും പണി കിട്ടിയത് ട്രാഫിക്‌ ഡിപാര്‍ട്ട്മെന്‍റില്‍ നിന്നുമാണ്. ഇടതു പക്ഷം കേരളം ഭരിച്ചിരുന്ന കാലത്ത് (ഭരണം മാറിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോയിട്ടില്ല) കേരളത്തില്‍ ഉണ്ടായിരുന്ന ഘട്ടര്‍ റോഡുകളിലൂടെ ഒരു മാസം വണ്ടിയോടിച്ചവനാണെന്ന അഹങ്കാരവുമായിട്ടാണ് ഞാന്‍ ലൈസന്‍സ് എടുക്കാന്‍ പോയത്. ആദ്യ ടെസ്റ്റില്‍ പൊട്ടി, രണ്ടാമതും പൊട്ടി, മൂന്നാമതും പൊട്ടി, നാലാമത് ഞാന്‍ പോയില്ല.

വാസ്ത (ശുപാര്‍ശ) ഇല്ലാതെ ലൈസെന്‍സ് കിട്ടില്ല എന്ന കൂട്ടുകാരുടെ ഉപദേശം പുച്ഛത്തോടെ തള്ളുമ്പോള്‍ എനിക്കൊരു വാശിയുണ്ടായിരുന്നു. ടെസ്റ്റില്‍ വണ്ടിയോടിച്ചു കാണിച്ചു തന്നെ ലൈസന്‍സ് എടുക്കണമെന്ന്.

അങ്ങനെ ടെസ്റ്റ്‌ നടക്കുന്ന ഗ്രൗണ്ടില്‍ തന്നെ ഒഴിവു ദിവസങ്ങളില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രാക്ടിസ് നടത്തി. ഇപ്പോള്‍ എല്ലാം ഓക്കേ...എനിക്ക് കണ്ണുമടച്ചു സിഗ് സാഗ് ഇടാം. പാര്‍ക്ക്‌ ചെയ്യാം.

അങ്ങനെ നാലാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു. ആ അറബി ശരിക്കും പഴയ അറബിയുടെ അനന്തിരവന്‍ ആയിരുന്നു എന്ന് തോന്നുന്നു. അന്നും ലൈസന്‍സ് കിട്ടിയില്ല.  

അഞ്ചാമതും ടെസ്റ്റിനു പോയി. ശരിക്ക് ചെയ്തു കൊടുത്തു. നോ രക്ഷ. ലൈസന്‍സ് തരില്ല എന്ന വാശിയില്‍ തന്നെയാണ് അനന്തിരവന്‍ അറബി..

കാരണം ഇതാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ഫ്രീ വിസ, ഇഖാമ ട്രാന്‍സ്ഫര്‍, ബിസിനസ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഇവരുടെ സൈഡ് ബിസിനസ് ആണ്. അപ്പോള്‍ ലൈസന്‍സ് എടുക്കാന്‍ നക്കാപ്പിച്ച സ്റ്റാമ്പും ഒട്ടിച്ചു ചെന്നാല്‍ അവര്‍ക്ക് വല്ലതും തടയുമോ?

എന്തായാലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി.  

സൗദിയിലെ പ്രവാസികള്‍ തിരിച്ചു പോക്ക് തുടങ്ങിയപ്പോള്‍ എന്‍റെ ഈ സംശയം ഒന്ന് കൂടി ഇരട്ടിച്ചു.

 

കുവൈത്തിലെ പ്രവാസികളെ വര്‍ഷത്തില്‍ ഒരു ലക്ഷം എന്ന തോതില്‍ കുറച്ചു കൊണ്ട് വരാന്‍ പോവുകയാണ് എന്നാണ് തൊഴില്‍ കാര്യ മന്ത്രിയുടെ പുതിയ വിളംബരം.

 

കുവൈത്തില്‍ ട്രാഫിക്‌ ജാം ഉണ്ടാക്കുന്നത് പ്രവാസികള്‍ ആണത്രെ. ഇത് കേട്ടാല്‍ തോന്നും ഹാപ്പി അച്ചാറും ഈസ്റ്റേണ്‍ കറി പൌഡറും അവരാണ് ഉണ്ടാക്കുന്നതെന്ന് :)    

 

പ്രതിവിധിയായി ഒരു കുവൈറ്റ്‌ മന്ത്രി ഒരു യമണ്ടന്‍ ഫോര്‍മുലയുമായി വന്നു. അതാണ് ലൈസന്‍സ് ഫീ അധികരിപ്പിക്കുക. അതായത്‌ ഡ്രൈവര്‍മാര്‍ അല്ലാത്ത പ്രവാസികള്‍ക്ക്‌ ലൈസന്‍സ് വേണമെങ്കില്‍ അഞ്ഞൂറ് ദിനാര്‍ (ഒരു ലച്ചം) ഫീസ്‌ കെട്ടണം. പിന്നെ വാസ്തക്ക് ഇരുനൂറോ മുന്നൂറോ ദിനാര്‍ വേറെയും. ലൈസന്‍സ് റിന്യൂ ചെയ്യാന്‍ മുന്നൂറ്, കാര്‍ രജിസ്ട്രേഷന്‍ ഇരുന്നൂറ്, പാസിംഗ് നൂറ്, ഫാമിലി വിസ നൂറ്, വിസിറ്റ് വിസ നൂറ്. മൊത്തത്തില്‍ ഉണ്ടാക്കുന്നത് മുഴുവന്‍ കുവൈത്തികള്‍ക്ക്‌ തന്നെ കൊടുക്കാനേ തികയൂ. ഈ ഫീസ്‌ കേട്ടാല്‍ തോന്നും ഇവിടെ എല്ലാവരും ആയിരം ദിനാര്‍ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്ന്.

 

             **********   **********   *********

 

കുവൈത്തികളുടെ ഇന്റെര്‍വ്യൂവും ഇതേ പോലെ തന്നെയാണ്. അപാര ബുദ്ധിപരമായ ചോദ്യങ്ങള്‍!! (കുവൈത്തികള്‍ക്ക് വേണ്ടി ഇന്റെര്‍വ്യൂ നടത്തുന്ന ഇന്ത്യക്കാരും ഇങ്ങനെത്തന്നെയാണ് ചോദിക്കുക) അതെക്കുറിച്ച് ഞാന്‍ മുമ്പൊരു ലേഖനം എഴുതിയിരുന്നു. അത് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കുക..


 

ഒരു മാനേജരുടെ പോസ്റ്റിലേക്ക് ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കാം...

 

എന്താണ് ശമ്പളം പ്രതീക്ഷിക്കുന്നത്?

600 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ 600 എന്നെഴുതുന്നു. പിന്നെ അതിനെ ഇന്ത്യന്‍ കറന്‍സിയിലേക്ക്‌ കണ്‍വര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം...അയാള്‍ കണ്ണ് മിഴിക്കുന്നു... അറുനൂറില്‍ നിന്ന് അമ്പത് കുറയ്ക്കുന്നു. ബാക്കി 550 KUWAITI DINAR)

ഇപ്പോഴത്തെ ശമ്പളം?

400 ദിനാര്‍...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 500 KD)

ഹും..കാര്‍ ഉണ്ടോ?

ഇല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 450 KD)

ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ?

ഇല്ല..

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു. ബാക്കി 400 KD)

കല്യാണം കഴിച്ചതാണോ?

അല്ല...

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 350 KD)

 

അപ്പോള്‍ കുട്ടികള്‍ ഇല്ല..

ഇല്ല.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 300 KD - കല്യാണം കഴിക്കാത്ത ആള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലല്ലോ.പിന്നെന്തിനാണ് ഇങ്ങേര് അങ്ങനെ ചോദിച്ചത് എന്ന് ചിന്തിച്ചേക്കാം. അമ്പത്‌ ദിനാര്‍ കൂടി കുറക്കാനുള്ള ഒരു കാരണം കൂടി വേണം. അതിനു വേണ്ടിയാണ് ആ ചോദ്യം. അല്ലാതെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ കൊടുക്കാന്‍ ചോക്ലേറ്റ് തന്നുവിടാം എന്ന് കരുതിയല്ല.) 


ഒറ്റക്കാണോ താമസം.?

അല്ല കൂട്ടുകാരോടൊപ്പം.SHARING ACCOMMODATON.

(ചോദ്യ കര്‍ത്താവ്‌ വീണ്ടും അമ്പത് കുറയ്ക്കുന്നു.ബാക്കി 250 KD)

അപാരമായ ആ കൂട്ടലുകളും കിഴിക്കലുകളും കഴിഞ്ഞ് ഒരു വിജിഗീഷുവിനെ പോലെ ചോദ്യകര്‍ത്താവ് മൊഴിയും.

 

"താങ്കള്‍ക്ക് 250 ദിനാര്‍ ശമ്പളമേ തരാന്‍ പറ്റൂ. താങ്കള്‍ക്ക് കാര്‍ ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, താങ്കള്‍ കല്യാണം കഴിച്ചിട്ടില്ല, കുട്ടികളില്ല, താമസം ഒറ്റക്കല്ല, പിന്നെ താങ്കള്‍ക്ക് എന്തിനാണ് 600 ദിനാര്‍ ശമ്പളം?"

 

                 ****** ****** *****

 

ഇനി ഇവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാന്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ എത്ര ശമ്പളം വേണമെന്ന് അറിയണ്ടേ..? 400 ദിനാര്‍.

ഫാമിലി വിസക്ക്‌ അപേക്ഷിക്കാന്‍ 300 KD..

ഒരു 2 BHK ഫ്ലാറ്റിന്‍റെ ശരാശരി വാടക 250 KD....
 

         *************         *************
 

പ്രിയ അറബീ..

ഞങ്ങള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി നിങ്ങളുടെയടുത്തു വരാറുള്ള ഇ അഹമ്മദും ആ അഹമദും തമ്മില്‍ യാതൊരു ബന്ധവുമില്ല (ഒന്ന് സഹകരിച്ചു കൂടെ?)

 

പഴയ അഹമദ്‌ മരിച്ചു പോയി. ഇനി ഞങ്ങളെയും കൂടി അങ്ങ് കൊന്നേ അടങ്ങൂ?