Friday, December 16

Wednesday, November 16

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര

ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി താനൊരു ട്രെയിന്‍ യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമെന്ന് തോന്നിയത്‌.
   ഓര്‍മ്മകളിലേക്ക് ചൂളം വിളിച്ചുള്ള ആ ട്രെയിന്‍ യാത്രയെ എങ്ങനെ വര്‍ണ്ണിച്ചു തുടങ്ങണം എന്നോരെത്തും പിടിയും കിട്ടിയിരുന്നില്ല. പട്ടാമ്പിയില്‍ നിന്നും കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചരില്‍ വലിഞ്ഞു കയറി കോയമ്പത്തൂര്‍ വരെ മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര.


Pattambi Bridge
 പട്ടാമ്പി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള യാത്ര അധികം ദൈര്‍ഘ്യമേറിയതല്ലാത്തതിനാല്‍ മറ്റുള്ളവരോട് സംസാരിച്ച് സമയം കളയാന്‍ മിനക്കെടാതെ നേരെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് വള്ളുവനാടന്‍ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വയലേലകളും കുന്നുകളും കരിമ്പനക്കൂട്ടങ്ങളും തെങ്ങുകളും കാണാം. വിളഞ്ഞു നില്‍ക്കുന്ന പാടം ഒരു ഭാഗത്തും മെലിഞൊട്ടി മന്ദമന്ദം ഒഴുകുന്ന ഭാരതപ്പുഴ മറുഭാഗത്തുമായി ഇതിനു രണ്ടിനും നടുവിലൂടെയുള്ള മണിക്കൂറുകള്‍ നീണ്ട ഒരു യാത്ര.


   പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ തോന്നും മറുഭാഗത്ത്‌ പോയിരുന്ന്‍  വയലേലകളുടെയും കുന്നുകളുടെയും ഭംഗി ആസ്വദിക്കണമെന്ന്. കുന്നും മലയും പാടവും തോടും പുഴയും കഴിഞ്ഞ് ട്രെയിന്‍ പിന്നീട് കടന്നു പോകുന്നത് കാടുകളിലൂടെയാണ്. പാലക്കാടന്‍ സഹ്യ സാനുക്കള്‍ വകഞ്ഞു മാറ്റിപ്പോകുമ്പോള്‍ ഞങ്ങള്‍ ഓടിച്ചെന്ന്‍ വാതില്‍ക്കല്‍ പോയി കമ്പിയില്‍ പിടിച്ചു മല മുകളിലേക്ക് നോക്കി നില്‍ക്കും.


   തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ കൂട്ടം കൂട്ടമായി മലയിടുക്കകളിലൂടെ മലയെ തൊട്ടുരുമ്മി സഞ്ചരിക്കുന്നത് കാണുമ്പോള്‍ അവിടെയിറങ്ങി ആ മല മുകളിലേക്ക് കയറിപ്പോയാലോ എന്നാശിച്ചുപോയിട്ടുണ്ട് പലപ്പോഴും. 
   മലയും കാടും താണ്ടി ചൂളം വിളിച്ചു ട്രെയിന്‍ കേരളത്തിന്‍റെ അതിര്‍ത്തിയും വിട്ട് തമിള്‍ നാട്ടിലേക്ക്‌ കടന്നാല്‍ ഭാഷാ വര്‍ണ്ണ വേഷ വിധാനങ്ങള്‍ മാറുന്നതിനനുസരിച്ച് ഭൂപ്രകൃതിയും മാറുന്നുവെന്ന് മനസ്സിലാക്കാം. ഹരിതാഭമായ പാലക്കാടന്‍ ഭൂ പ്രദേശങ്ങളിലൂടെയുള്ള യാത്ര കൊണ്ടെത്തിക്കുന്നത് തമിള്‍നാട്ടിലെ മൊട്ടക്കുന്നുകളിലേക്കും വരണ്ടുണങ്ങിയ വയലേലകളിലേക്കുമാണ്.
  

From Left: Shamsu,Manohar,Mujeeb, Hakeem and me in Bangalore in 1998
    അങ്ങിങ്ങ് മൊട്ടക്കുന്നുകളും അതിനു മേലെ ഒരാള്‍പൊക്കം മാത്രം വരുന്ന കൊച്ചു കൊച്ചു മരങ്ങളും അതിനും മേലെ തൂങ്ങി നിന്നാടുന്ന കുരങ്ങുകളും നമുക്ക് നല്‍കുന്ന കാഴ്ച വ്യത്യസ്ഥമാണ്‌. മഴക്കാറുകളും മഴയും ഈ കുന്നുകള്‍ക്കും പാടശേഖരങ്ങള്‍ക്കും അന്യമാണെന്ന് തോന്നുന്നു. മഴ പെയ്തൊഴിഞ്ഞ പാലക്കാടന്‍ ഗ്രാമീണ ഭംഗിയില്‍ നിന്നും ഊഷരതയിലേക്കുള്ള ഒരു വിരസമായ യാത്ര. ട്രെയിനിലിരുന്നു നോക്കിയാല്‍ പ്രാചീനകാലത്തെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണ ജനതയെ കാണാം. നമ്മള്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടോടിപ്പോയോ എന്ന് സംശയിച്ചു പോവും ആ ഗ്രാമീണരെ കണ്ടാല്‍..


   പലയിടത്തും ചോളവും സൂര്യകാന്തിയും വിളഞ്ഞു നില്‍ക്കുന്നത്‌ കാണാം. ഒഴുക്കില്ലാതെ നില്‍ക്കുന്ന ഒരു ചെറിയ തടാകത്തിന് ചെറിയ ഒരു തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന കാഴ്ച കണ്ടാല്‍ വെറുതെ മൂക്കത്ത് വിരല്‍ വെച്ച് പോകും.അസ്തമന സൂര്യന്‍ പടിഞ്ഞാറ് പോയ്‌ മറയുമ്പോഴായിരിക്കും തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള  യാത്ര. ഗ്രാമങ്ങള്‍ ചെന്ന് ചേരുന്നത് നഗരങ്ങളിലേക്കാണ്. ഓരോ നഗരങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക്‌ പ്രവേശിക്കും. ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി മണിക്കൂറുകള്‍ നീളുന്ന യാത്ര..



A customer at our Golden Beef Hotel,Hosur
    നഗരക്കാഴ്ചകള്‍ ഗ്രാമക്കാഴ്ചകള്‍ക്ക്‌ നേര്‍ വിപരീതമാണ്. സായാഹ്നസവാരി നടത്തുന്ന മദ്ധ്യവയസ്ക്കരും ഗ്രൗണ്ടില്‍ തിമിര്‍ത്തു കളിക്കുന്ന കുട്ടികളും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേ ചാരു ബഞ്ചില്‍ കാറ്റ് കൊള്ലാനിരിക്കുന്ന ദമ്പതികളും വേറിട്ട കാഴ്ചയാണ്. ഈ നഗരങ്ങളും മുമ്പ്‌ കണ്ട ഗ്രാമങ്ങളും എങ്ങനെ വികസനത്തിന്‍റെ കാര്യത്തില്‍ രണ്ടു തട്ടിലായി എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.  


   ഗ്രാമക്കാഴ്ചകള്‍ ചെറുതായി ഒന്ന് വര്‍ണ്ണിച്ചാല്‍ വായിക്കുന്നവര്‍ക്ക് മനസിലാക്കാം അതെന്താണെന്ന്. തമിള്‍ നാട്ടില്‍ എവിടെയും പുതുതായി വരുന്നവരോട് അവിടെയുള്ള മലയാളികള്‍  നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്. കാലുകള്‍ കൂട്ടി വെച്ച് നടക്കണം കെട്ടോ?


   ഇത് കേട്ട പുതുമുഖം അതെന്തിനാ എന്ന് തിരിച്ചു ചോദിക്കും


   ഇല്ലെങ്കില്‍ കാലിന്‍റെ ഇടയിലൂടെ ടി വി എസ് പോവും..അത് കൊണ്ടാ..സൂക്ഷിക്കണം. അമ്പരപ്പ്‌ പൊട്ടിച്ചിരിയിലേക്ക് വഴി മാറുമ്പോഴേക്കും ഈ പുതിയ മലയാളി തമിള്‍ നാട്ടിനെ ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും.

Housing colony at Hosur hills



   ഈ ടി വി എസ് വീരന്മാരാണ് ഗ്രാമ വീഥികളെ കോരിത്തരിപ്പിച്ചു മൂളിപ്പറക്കുന്നത്. തൊട്ടരികിലൂടെ സൈക്കിള്‍ പോയാല്‍ ഇവരൊന്നു വെട്ടിക്കും പിന്നെ രജനി സ്റ്റൈലില്‍ മുടിയൊന്നു കോതി വീണ്ടും പറ പറക്കും. കാളവണ്ടികളും കഴുതവണ്ടികളും ഈ ഗ്രാമങ്ങളെ കേരളീയ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ചാണകം മെഴുകിയ മുറ്റങ്ങള്‍, പഴയ മണ്ണെണ്ണ മോട്ടോറുകള്‍, രണ്ടു മുറികളില്‍ ഒതുങ്ങുന്ന നമ്മുടെ പാചകപ്പുരയോളം വരുന്ന വീടുകള്‍, തൊട്ടു ചേര്‍ന്ന് മറ്റൊരു ചെറിയ പുര. വീടുകള്‍ക്ക്‌ മുന്നില്‍ അസുരന്മാരുടെയും ദേവന്മാരുടെയും ഒട്ടും ഭംഗിയില്ലാത്ത  ധീര്‍ഘകായ പ്രതിമകള്‍. മറ്റൊരു കാഴ്ച കൊച്ചു കൊച്ചു കുന്നുകളും അതിനു മേലേക്ക്‌ കയറിപ്പോകാനുള്ള പടിക്കെട്ടുകളുമാണ്. ഈ പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നത് ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും.


   കുളിക്കാന്‍ മടി പിടിച്ചു നടക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും. ഇവരെ കുറ്റം പറയാനും പറ്റില്ല. വെള്ളം അവര്‍ക്ക്‌ അമൃതാണ്. കേരളത്തിലെ തുള്ളിക്കൊരു കുടം മഴ പെയ്യുന്ന സ്ഥലങ്ങളല്ല ഇതൊന്നും. മഴ ഇവര്‍ക്ക്‌ ഒരതിഥി മാത്രം. വല്ലപ്പോഴും വരുന്ന, വന്നാല്‍ അധികം തങ്ങാത്ത ഒരതിഥി...മഴക്ക് വേണ്ടി ഇവര്‍ കഴുതക്കല്യാണം നടത്താറുണ്ട്.
   ഈ കഴുതക്കല്യാണത്തെ ഞങ്ങളുടെ പ്രൊഫസര്‍ ശ്രി ധനരാജ് ആക്ഷേപിച്ചതിങ്ങനെയാണ്. കഴുതകള്‍ തമ്മില്‍ കല്യാണം നടക്കുമ്പോള്‍ മഴക്കാറുകള്‍ക്ക് സന്തോഷമാവും അങ്ങനെ അവര്‍ സന്തോഷാശ്രുക്കള്‍ വര്‍ഷിക്കുകയും മഴ കൊണ്ട് തമിള്‍ നാട് മൊത്തം നിറയുകയും ചെയ്യും..എന്നും പറഞ്ഞ് പുള്ളി ചിരിക്കും. ഇത്രയുമാണ് ഗ്രാമങ്ങളെ പറ്റി എഴുതാനുള്ളത്.

GUP School, Kakkattiri
 പാലക്കാട് കഴിഞ്ഞാല്‍ ആദ്യം വരവേല്‍ക്കുന്നത് മെട്രോ സിറ്റിയായ കോയമ്പത്തൂര്‍ തന്നെയാണ്. കോയമ്പത്തൂര്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നാണ്. അവിടെക്കാണുന്ന എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഈ നാമം ഒരലങ്കാരമായി വണ്ടികളുടെ മുന്നിലും പിന്നിലും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ ആ വിശേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് തോന്നുന്നു. ഈ നഗരം കഴിഞ്ഞാല്‍ പിന്നെ തിരുപ്പൂര്‍, ഈറോഡ്‌, സേലം, ധര്‍മപുരി എന്നീ നഗരങ്ങളിലൂടെയാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് മുന്നേറുക. ധര്‍മപുരിയും കഴിഞ്ഞ് ഹൊസൂര്‍ വരെ ഇരുട്ടിലൂടെയാണ് യാത്ര. സൂര്യന്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കുമ്പോഴായിരിക്കും ധര്‍മപുരി എത്തുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഭീമാകാരമായ മലകളും അഗാധമായ കൊക്കകളും അരുവികളും നമ്മെ വരവേല്‍ക്കും. മലയിടുക്കുകളിലൂടെയുള്ള റയില്‍ പാളങ്ങള്‍ മാത്രം തൂങ്ങുന്ന പാലങ്ങളിലൂടെ പോകുമ്പോള്‍ ഹൃദയം പടപടാന്നടിക്കും.


   സൂര്യനസ്തമിക്കുന്നതോടെ പുറത്തെ കാഴ്ചകളെ കൂരിരുള്‍ വിഴുങ്ങും. പിന്നെ മെല്ലെ വാതില്‍പ്പടിയില്‍ നിന്നും ഇരിപ്പിടത്തിലേക്ക് മടങ്ങും. അങ്ങിങ്ങ് പൊട്ടു പോലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് കാണാം. വീടുകള്‍ തിങ്ങി നിറഞ ഭാഗത്തെത്തുമ്പോള്‍, മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ തോന്നിപ്പോകും. ഇരുട്ടില്‍ തെളിയുന്ന ആ കൊച്ചു കൊച്ചു വിളക്കുകള്‍ നയനാനന്ദകരമാണ്.


   എനിക്കിറങ്ങേണ്ടത് ബാഗ്ലൂരിനു തൊട്ടു മുമ്പ്‌ ഹൊസൂര്‍ എന്ന സ്ഥലത്താണ്. തണുത്ത കാറ്റടിക്കുമ്പോള്‍ ഞങ്ങള്‍ ഊഹിക്കും ഹൊസൂര്‍ എത്തിയെന്ന്. ലിറ്റില്‍ ഇംഗ്ലണ്ട് എന്ന് വിളിപ്പേരുള്ള ഹോസൂരില്‍ കൊടും തണുപ്പാണ്.


   എനിക്കിറങ്ങേണ്ട അടയാളം ഒരു കുന്നും ആ കുന്നിനു മേലെയുള്ള അമ്പലത്തില്‍ നിന്നുമുള്ള വിളക്കുകകളുമാണ്. ട്രെയിനിന്‍റെ വലത്തു ഭാഗത്ത്‌ നിന്നാല്‍ ഈ കാഴ്ച കാണാം. അങ്ങ് ദൂരെ നിന്നെ ആ കുന്നും ദീപങ്ങളും കണ്ടാല്‍ ഞങ്ങള്‍ ബാഗും തൂക്കി വാതില്‍പ്പടിയില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കും.    
   ഇനി ഹൊസൂര്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് ഓട്ടോ പിടിച്ചുള്ള യാത്ര...പിന്നെ ഞങ്ങളുടെ ഗോള്‍ഡന്‍ റസ്റ്റോറന്റില്‍ കയറി ഒന്നാന്തരം ബീഫും തട്ടി ലാ ലാ ലാ പാടി റൂമിലേക്ക്‌ നടക്കണം.. അവിടെയെത്തുമ്പോള്‍, ജേഷ്ടന്‍ കുഞ്ഞുമോന്‍ വരവേല്‍ക്കും....


   എന്നെ വരവേറ്റു...കുഞ്ഞുമോനായിരുന്നില്ല, ഹമീദ്‌...ഞങ്ങളുടെ ഹോട്ടലിലെ കുക്ക്- ഒരു നടുക്കുന്ന വാര്‍ത്തയും കൊണ്ട്.


   കടല്‍ ഭൂമിയിലേക്ക് കയറി ലക്ഷങ്ങള്‍ മരിച്ച വാര്‍ത്തയുമായി..


   അതെ, ലോകം മുഴുവന്‍ നാശം വിതച്ച സുനാമി എന്ന രാക്ഷസ അലൈകള്‍ തമിള്‍ നാട്ടിലും താണ്ടവമാടിയപ്പോള്‍ ഞാന്‍ തമിള്‍നാടിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു.

Friday, November 11

യുദ്ധാനന്തര ഫൈലക്കാ (യാത്ര)

കുവൈത്തിന്‍റെ അധീനതയില്‍ കുവൈറ്റ്‌ സമുദ്രാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഫൈലക്ക. കുവൈത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ ഫൈലക്കാ എന്ന കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. യുദ്ധാനന്തര ഫൈലക്കാ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിടുന്നതാണ്. ഇറാഖ് അധിനിവേശം വിജനമാക്കി തീര്‍ത്ത ദ്വീപില്‍ അവശേഷിക്കുന്നത് കുവൈറ്റ്‌ ഗവ പണിത പുരാതന ഗ്രാമവും, ചില താല്‍ക്കാലിക വസതികളും, ആളൊഴിഞ്ഞു പോയ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ അവശേഷിക്കുന്ന ഏതാനും വീടുകളും, ഒരു ചെറിയ തടാകവും, പ്രാര്‍ഥനക്കായി തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുന്ന ഒരു വലിയ പള്ളിയും, രണ്ട് ചെറിയ പള്ളികളുമാണ്.













വിജനമായ വീഥികള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പഴക്കം ചെന്ന പാതി മുക്കാലും തകര്‍ന്ന വീടുകള്‍, ആരും പ്രവേശിക്കാനില്ലാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഒരു കമനീയമായ പാര്‍ക്ക്‌, ബുള്ളറ്റുകള്‍ തറച്ചു തുരു തുരെ ഓട്ട വീണ വീടുകള്‍, മറ്റു സാംസ്കാരിക കെട്ടിടങ്ങള്‍, രണ്ടായി മുറിഞ്ഞു വീണിട്ടും ഉണങ്ങാതെ പച്ച പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന വലിയ ഒരു പള്ളി എന്നിവയെല്ലാം മനസ്സില്‍ കൊളുത്തി വലിക്കുന്നതായിരുന്നു.


വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥ ചിന്താഗതിയും അതിനായുള്ള പോരാട്ടവും എത്ര മനുഷ്യ ജന്മങ്ങളെ കണ്ണീരിലാഴ്ത്തുന്നു എന്ന സത്യം ഫൈലക്ക നിശബ്ദമായി നമ്മോട് പറയും. എങ്ങു തിരിഞ്ഞാലും മുറിവുണങ്ങാത്ത, വേദനിക്കുന്ന ചിത്രങ്ങള്‍  മാത്രം.


അവസാനം ചിന്തിച്ചു പോവും, ആരെന്തു നേടി?


കൊന്നു കൊല വിളിക്കാന്‍ വന്ന സദ്ദാം ഇന്ന് ചരിത്രമായി. കൊലവിളിയെ അമേരിക്കയുടെ പിന്‍ബലത്തോടെ നേരിട്ട കുവൈത്തിന്‍റെ രാഷ്ട്രശില്പിയും അന്നത്തെ അമീറും ഓര്‍മ്മയായി. നഷ്ടപ്പെട്ടത്‌, പാവം ചില പച്ച മനുഷ്യര്‍ക്ക്‌. സ്വന്തം ഭര്‍ത്താക്കന്മാരെ കണ്‍ മുന്നിലിട്ടു കൊല്ലുന്നത് കാണേണ്ടി വന്ന ചില പാവം സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ മക്കള്‍, മാതാപിതാക്കള്‍. ഇവരുടെ അലമുറ ആര് കേട്ടു?. ആരും കേള്‍ക്കാതെ പോയ അവരുടെ രോദനങ്ങള്‍ ഇന്നും ഫൈലക്ക ദ്വീപില്‍ മുഴങ്ങുന്നുണ്ടാവുമോ?


അധിനിവേശക്കെടുതികള്‍ അവിടം കൊണ്ട് തീര്‍ന്നില്ല എന്നതും അന്നത്തെ അധിനിവേശത്തിന് കൊല്ലങ്ങള്‍ കഴിഞ്ഞ് അമേരിക്ക സദ്ദാമിനോട് പകരം വീട്ടിയതും ശേഷം ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതും പില്‍ക്കാല ചരിത്രം.


ഇന്നും ദ്വീപില്‍ പൊട്ടാതെ ശേഷിക്കുന്ന കുഴി ബോംബുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഒഴിഞ്ഞു പോയ ആളുകള്‍ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ പെറുക്കി വിറ്റ്‌ കാശുണ്ടാക്കാന്‍ വന്ന കുറെ ബംഗാളികള്‍ ഇങ്ങനെ പൊട്ടാതെ കിടന്ന കുഴി ബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട നടുക്കുന്ന സംഭവം എന്നോടൊപ്പം വന്ന ഒരു സുഹൃത്ത്‌ എനിക്ക് പറഞ്ഞു തന്നു. 


വഴി വക്കില്‍ നിന്നും ഒരു വിരലിന്‍റെ മുക്കാല്‍ നീളം വരുന്ന ഒരു ബുള്ളറ്റ്‌ ഞാന്‍ കുനിഞ്ഞെടുത്തപ്പോള്‍ ഭയം മൂലം സുഹൃത്ത്‌ വിലക്കി. ഞാന്‍ അത് തിരിച്ചു മണ്ണിലേക്ക്‌ തന്നെയെറിഞ്ഞു.


ഇന്ന് ഫൈലക്ക ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അതില്‍ ഒരു പുരാതന ഗ്രാമം തന്നെ ശ്രിഷ്ടിച്ചത്‌ ശരിക്കും അതിശയകരമാണ്. ബാക്കിയെല്ലാം ചിത്രങ്ങളിലൂടെ........

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇറാഖ് കുവൈത്തിനെ കീഴ്പ്പെടുത്തുമ്പോള്‍, ഫൈലക്ക എന്ന കൊച്ചു ദ്വീപും അവരുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. പറഞ്ഞു കേട്ട കഥകള്‍ പ്രകാരം, ഒട്ടും കരുണയില്ലാതെ സദ്ദാമിന്‍റെ പട്ടാളം ഈ ദ്വീപിലുണ്ടായിരുന്ന കുവൈത്തികളെ മുഴുവന്‍ കൊന്നു തള്ളുകയും, സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അന്ന് ഫൈലക്ക ദ്വീപ്‌ വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട്‌ തിരിച്ചു കയറിയില്ല. ഇന്ന് ഫൈലക്ക ദ്വീപില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെങ്കിലും കുവൈത്തികള്‍ പണിത താല്‍ക്കാലിക വസതികളില്‍ ചിലര്‍ വല്ലപ്പോഴും വന്നു പോവും.

Sunday, November 6

ബലി പെരുന്നാള്‍......

ത്യാഗ സ്മരണകളുയര്‍ത്തി വീണ്ടുമൊരു ബലി പെരുന്നാള്‍......
സര്‍വ ശക്തനായ അല്ലാഹുവിന്റെ ആഞ്ഞയെ ശിരസ്സാ വഹിച്ച് സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി വീണ്ടും വന്നു ചേര്‍ന്ന പെരുന്നാള്‍ സുദിനത്തില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
കഅബാലയത്തിന്റെ പുനര...്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇബ്രാഹിമും മകന്‍ ഇസ്മാഈലും കരങ്ങളുയര്‍ത്തി റബ്ബിനോട് ദുആ ചെയ്തു.

Friday, September 30

ചില രസകരമായ (കേള്‍ക്കേണ്ട) കഥകള്‍ (എങ്ങോ കേട്ടത്).(നര്മ്മം)




1) അടിയന്തരാവസ്ഥ
തീവ്രമായ സൈനിക നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത്‌ നിന്നും ഒരാള്‍ അയാളുടെ കൂട്ടുകാരന് ഒരു കത്തെഴുതി. കത്തില്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന നിയമ വ്യവസ്ഥകളെക്കുറിച്ച് അയാള് ഇങ്ങനെ എഴുതി:
ഈ രാജ്യം ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലാണ്. സൈന്യം ഭരണം പിടിച്ചടക്കിയതിനു ശേഷം ഇവിടെ എല്ലായിടത്തും കര്‍ശനമായ പരിശോധനയാണ്. ഭരണം പിടിച്ചടക്കി കുറെയേറെയായെങ്കിലും ഇപ്പോഴും ഒട്ടും സ്വതന്ത്രമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒന്ന് പുറത്തേക്കിറങ്ങാന്‍ തന്നെ പേടിയാണ്. തീര്‍ത്തും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യം. ഇവിടെക്ക് വരുന്ന പാര്‍സലുകളും കത്തുകളും മറ്റെല്ലാ കൊറിയര്‍ സാധനങ്ങളും ശരിക്കും അഴിച്ചു തുറന്നു നോക്കിയ ശേഷമേ ഉടമസ്ഥന് ലഭിക്കുകയുള്ളൂ.അത്രത്തോളം മോശമാണ് ഇവിടത്തെ അവസ്ഥ. ഞാനെഴുതുന്ന ഈ കത്ത് തന്നെ പൊട്ടിച്ചു വായിക്കാതെ നിങ്ങള്‍ക്ക്‌ ലഭിക്കുമെന്ന് തോന്നുന്നില്ല...
കത്ത് ഇങ്ങനെ തുടര്‍ന്ന് അയാള്‍ പേരും വിലാസവും എഴുതി കത്ത് പോസ്റ്റ്‌ ചെയ്തു.
മൂന്നാഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ക്ക് അവിടത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്‍ടില്‍ നിന്നും ഒരു കത്തു ലഭിച്ചു.
അയാള്‍ കത്തു തുറന്നു വായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു.
താങ്കളുടെ അഭിപ്രായം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ആരുടേയും കത്തുകള്‍ തുറന്നു നോക്കി വായിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.
ഒപ്പ്‌
പോസ്റ്റല്‍ ഡിപാര്‍ട്മെന്‍റ്.
2) രാജാവിന്‍റെ മകന്‍
പണ്ട് പണ്ടൊരു രാജാവിന് വികൃതിയായ ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എങ്ങനെ നോക്കിയിട്ടും നേരാവുന്നില്ല..
അങ്ങനെ രാജാവ് മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തീരുമാനിച്ചു.
പക്ഷെ, ആരെ കണ്ടെത്തും.  ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പിനേയും മകനെയും ഒരുമിച്ച് താമസിപ്പിച്ചാല്‍ മകന്‍ പെട്ടെന്ന്‍ ഇംഗ്ലീഷ് പഠിക്കുമെന്ന് രാജാവിന് തോന്നി. അങ്ങനെ മകനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പിനെ ഏര്‍പ്പാടാക്കി.
സായിപ്പിനെയും മകനെയും പ്രത്യേകം സജ്ജമാക്കിയ ഒരു വീട്ടില്‍ താമസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പുറത്തു നിന്ന് വാതില്‍ പൂട്ടി. 
മകനും സായിപ്പും മാത്രം. പുറം ലോകത്ത് ആരുമായും യാതൊരു ആശയവിനിമയവും നടത്താതെ ദിവസങ്ങള് കഴിഞ്ഞു പോയി.   രാജാവിന് ഉല്‍ക്കണ്ഠ അടക്കാന് വയ്യ. മലയാളം തരിമ്പുമറിയാത്ത സായിപ്പ്‌ മകനെ ഇംഗ്ലീഷ് പഠിപ്പിച്ചത് കാണാന്‍ രാജാവിന് തിരക്കായി.
ഒരാഴ്ച കഴിഞ്ഞു രാജാവ് വന്നു നോക്കി. മെല്ലെ വാതില്‍ തുറന്നു നോക്കി.
ഫൂൂൂൂൂൂൂൂൂൂ
അതാ സായിപ്പ്‌ പാഞ്ഞു വരുന്നു പച്ചമലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട്
“ഈ പന്ന കഴുവേറീടെ മോനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എനിക്ക് പറ്റില്ലെടാ............മോനെ
റോക്കറ്റ്‌ വിട്ട മാതിരി സായിപ്പ്‌ ഇറങ്ങി ഓടി. 

3)  സര്‍ക്കസിലെ ആന
ഒരിക്കല്‍ ഒരു നവദമ്പതികള്‍ ജമ്പോ സര്‍കസ് കാണാന്‍ പോയി.
ഒരു ആന അര്‍ദ്ധനഗ്നയായ സര്‍ക്കസുകാരിയെ തുമ്പിക്കൈയില്‍ തൂക്കി അമ്മാനമാടുന്ന ഒരു ഐറ്റം ഉണ്ടായിരുന്നു.
സര്‍ക്കസെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു ഭാര്യ ഭര്‍ത്താവിനോട്:
ഹോ ആ ആനയുടെ അഭ്യാസം കലക്കി അല്ലെ
ഭര്‍ത്താവ്: ആനയോ, എപ്പോ? ആനയുണ്ടായിരുന്നോ സര്‍ക്കസില്‍? ഞാന്‍ കണ്ടില്ലല്ലോ? 

4) അസന്തുഷ്ടനായ മനുഷ്യന്
ഒരാള്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെയടുത്ത് ചികില്‍സ തേടിയെത്തി.
അയാള്‍ പ്രശനം എന്താണെന്ന് അവതരിപ്പിച്ചു.
അയാള്‍ : ഡോക്ടര്‍ ഞാന്‍ കുറെക്കാലമായി ശരിക്കൊന്ന് ചിരിച്ചിട്ട്. എനിക്ക് ഒട്ടും ചിരി വരുന്നില്ല. ജീവിതത്തില്‍ ഒട്ടും സന്തോഷം തോന്നുന്നില്ല. എനിക്ക് എല്ലാം മറന്നൊന്ന് ചിരിക്കണം.
ഡോക്ടര്‍: താങ്കള്‍ ഇടയ്ക്കിടെ നല്ല കോമഡി സിനിമകള്‍ കാണണം. ഇപ്പോള്‍ ടൌണില്‍ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന്‍ പോയി കാണണം.
അയാള്‍ : അത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, എനിക്ക് ഒട്ടും ആഹ്ലാദം തോന്നിയില്ല.
ഡോക്ടര്‍ : ഓഹോ...താങ്കള്‍ ഇടയ്ക്കിടെ ബീച്ചില്‍ പോകണം. പാര്‍ക്കുകളില്‍ പോകണം. അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങളും മാറും.
അയാള്‍ : ഞാന്‍ അതും ശ്രമിച്ചിരുന്നു. പക്ഷെ, യാതൊരു ഫലവുമുണ്ടായില്ല.
ഡോക്ടര്‍:  ഓഹോ അതും ശ്രമിച്ചോ? എങ്കില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പടണം.
അയാള്‍: അതും ഞാന്‍ പരീക്ഷിച്ചു നോക്കി. പക്ഷെ, എനിക്കൊരു മാറ്റവും തോന്നിയില്ല.
ഡോക്ടര്‍: ഓ..മൈ ഗോഡ്‌, എന്നിട്ടും നിങ്ങള്‍ക്ക്‌ സമാധാനം കിട്ടിയില്ലേ? എങ്കില്‍ നിങ്ങള്‍ക്ക്‌ അവസാനമായി ഞാന്‍ ഒരു പോംവഴി പറഞ്ഞു തരാം. ഇതും വിജയിച്ചില്ലെങ്കില്‍ എനിക്ക് വേറൊന്നും പറയാനില്ല.
അയാള്‍ (വിഷമത്തോടെ): പറയൂ  ഡോക്ടര്‍, ചിലപ്പോള്‍ അതെനിക്ക് സഹായകമായാലോ?
ഡോക്ടര്‍ : ഇപ്പോള്‍ ടൌണില്‍ ഒരു സര്‍ക്കസ്‌ കളിക്കുന്നുണ്ട്. ആ സര്‍ക്കസില്‍ അന്തം വിട്ട പ്രകടനം നടത്തുന്ന ഒരു കോമാളിയുണ്ട്. ആ കോമാളിയുടെ അഭ്യാസങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. അതോടെ നിങ്ങള്‍ എല്ലാം മറന്ന് പൂര്‍ണ്ണ സന്തോഷവാനായിരിക്കും പിന്നെ നിങ്ങള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാവുകയില്ല.
    ഇത് കേട്ടപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.     വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ മെല്ലെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. : ‘’ഡോക്ടര്‍ ഞാന്‍ തന്നെയാണ് ആ സര്‍ക്കസിലെ കോമാളി ഞാനാണ്’’.

5) അറുപതാം വിവാഹ വാര്‍ഷികം
തന്‍റെ ഇന്ത്യക്കാരന്‍ സുഹൃത്തിന്‍റെ വിവാഹ വാര്‍ഷിക ചടങ്ങില് പങ്കെടുക്കാനിടയായ സായിപ്പ്‌ സുഹൃത്തിനോട് ചോദിച്ചു: എത്ര വര്‍ഷമായി നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്?
സുഹൃത്ത്‌: ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇന്നേക്ക് അറുപത് വര്‍ഷമായി. 
സായിപ്പ്‌ : WOW…………..Sixty years with one wife?!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
************************

Friday, September 23

Wednesday, August 3

ഇന്ത്യന്‍ പൌരന്‍റെ ഓരോ ഗതികേട്..........(ആക്ഷേപ ഹാസ്യം)


        എവിടെപ്പോയാലും ഞാന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് എന്നെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. ഒരു ഇന്‍റര്‍വ്യുവിനു പോയാല്‍ ഏതെങ്കിലും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍  രജിസ്റ്റര്‍ ചെയ്യാന്‍ കേറിയാല്‍, മാട്രിമോണിയല്‍ പരസ്യത്തിന്, ഒരു ബ്ലോഗെഴുതാന്‍, എന്തിനേറെ മീന്‍ വാങ്ങാന്‍ പോയാല്‍ മീന്‍കാരന്‍ വരെ എന്നെക്കുറിച്ച് ചോദിക്കും. എന്നെക്കുറിച്ച് പറഞ്ഞ് എനിക്ക് മടുത്തു. ഇനി എന്നെക്കുറിച്ച് ഞാനങ്ങോട്ട് എഴുതാന്‍ പോവാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്കിത്ര മടുപ്പെന്ന്‍.

നിങ്ങളുടെ പേര് തന്നെയാണ് എന്‍റെ പേര്. ഞാന്‍ ഒരു ഭാരതീയനാണ്. ഭാരതം എന്‍റെ സ്വന്തം രാജ്യമാണ്.(അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം വേറെ ആരെങ്കിലും ഭാരതത്തിന്‍റെ അവകാശവാദം ഉന്നയിച്ചോ എന്ന്). എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് (അതെയതെ...എന്നിട്ടാണ് ഈ പെണ്‍വാണിഭവും സ്ത്രീപീഡനവുമൊക്കെ ഉണ്ടാകുന്നത്) ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു (തൊഴിലില്ലായ്മ വേതനം കിട്ടുന്ന കാലത്തോളം). അതിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നു (എന്തൊക്കെയാണ് ഈ നിയമങ്ങള്‍ എന്നറിയില്ലെങ്കില്‍ കൂടി). ഇതെന്‍റെ പ്രതിജ്ഞയാണ്. സ്കൂളില്‍ അസംബ്ലി ക്യൂവില്‍ കാല്‍ കഴക്കും വരെ നിന്ന് ചൊല്ലിയെടുത്ത, മിഠായി കിട്ടുന്നതു വരെ മാത്രം ആയുസ്സുണ്ടായിരുന്ന പ്രതിജ്ഞ. അത് കഴിഞ്ഞാല്‍....ഭാരതീയരോ? സഹോദരീ സഹോദരന്മാരോ?
        അല്ലെങ്കില്‍ വേണ്ട.., ഈ പ്രതിജ്ഞ ഞാന്‍ തെറ്റിക്കുന്നില്ല. എന്ന് വെച്ച് വണ്ടിയോടിക്കുമ്പോ സ്പീഡില്ലാഞ്ഞാല്‍ പറ്റോ? ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ്‌ വെച്ചാല്‍ വല്ലതും കാണാനൊക്കുമോ? അതുമല്ല ശ്വാസംമുട്ടി ആളു തട്ടിപ്പോവില്ലേ? റോഡിലൂടെ പോവുമ്പോ ഒരു ബീഡിയൊക്കെ വലിക്കാതെ പറ്റോ? പിന്നെ മൂത്രിക്കാന്‍ മുട്ടുമ്പം റോഡിലാണോ, വഴിവക്കത്താണോ, വരമ്പത്താണോ എന്നൊക്കെ നോക്കാന്‍ പറ്റോ. അങ്ങ് മൂത്രമൊഴിക്കുകയല്ലാതെ.....
        ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാനെങ്ങനെ കൈക്കൂലിയില്ലാതെ ജീവിക്കും. ഇടക്ക് ഞാന്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉറങ്ങിയെന്നിരിക്കും.അതിനിങ്ങനെ ബഹളം വെച്ചാലെങ്ങനെ? എന്‍റെ ഉറക്കം പോവില്ലേ? ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്നറിയില്ലേ? നിങ്ങള്‍ക്കാ ബോധമൊന്നുമില്ലെങ്കിലും എനിക്ക് നല്ല ബോധമാണ് കേട്ടോ? അത് കൊണ്ട് തന്നെ കൈക്കൂലി കറന്‍സിയായി തന്നെ വേണമെന്ന് ഞാന്‍ ശഠിക്കാറില്ല. അത് വളരെ മോശമാണ്. കിട്ടുന്നതെന്തും പണത്തിനു തുല്യമായാല്‍ മതി. എന്തെങ്കിലും സമ്മാനം തന്നാലും ഞാന്‍ വാങ്ങിക്കും. കാരണം, ഞാന്‍ ഒരു ഭാരതീയനാണ്. കൈക്കൂലി ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.അത് കൊണ്ട് തന്നെ ഞാനാരോടും ചോദിക്കാറേയില്ല. പകരം, ഞാനവരെ നാലഞ്ച് പ്രാവശ്യം മടക്കി അയക്കും. കാര്യം പിടികിട്ടുന്നവര്‍ പെട്ടെന്ന് തന്നെ സ്വകാര്യമായി വന്ന് എന്‍റെ കൈയൊന്നു കുലുക്കും. അതൊരു കുലുക്കലാണ് കേട്ടോ! ഞാന്‍ കേമനാണെന്ന് സമ്മതിച്ച മട്ടില്‍ കിലുങ്ങുന്ന ഒരു കുലുക്കല്‍. ഇതൊന്നും മനസ്സിലാവാത്ത ചില കോവാലന്മാര്‍ പിന്നെയും സര്‍ക്കാര്‍ ഓഫിസ്‌ കയറിയിറങ്ങും. അപ്പൊ, ചോദിക്കാതെ വാങ്ങുന്നത് കുറ്റമല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അല്ല, നിങ്ങളത് ചോദിക്കും എനിക്കറിയാം. അല്ലെങ്കിലും കാക്ക നന്നാവുന്നത് കോഴിക്ക് കണ്ടൂടല്ലോ?
        പിന്നെ അറിയാല്ലോ!! ഇടക്ക് ഞാന്‍ തീവണ്ടിയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. ട്രെയിയിനിലെ ടോയ്‌ലറ്റിലൊക്കെ പോയി വരാറുണ്ടെന്നുള്ളത് സത്യം തന്നെ. എന്ന് വെച്ച് അതങ്ങനെ വൃത്തികേടാക്കി ഇടാറൊന്നുമില്ല. ഏറിക്കഴിഞ്ഞാല്‍ ഒരു ബീഡിക്കുറ്റി ഇടും. അല്ലെങ്കില്‍ വല്ല പാന്‍പരാഗിന്‍റെയോ ഹാന്‍സിന്‍റെയോ കാലിപാക്കറ്റ്. ഇത് പിന്നെ എവിടെ കൊണ്ടിടും?ഇന്ത്യന്‍ റയില്‍വേയില്‍ എവിടെയാണ് ചവറ്റു കുട്ട വെച്ചിരിക്കുന്നത്? ഇനിയിപ്പോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് അതൊക്കെ നോക്കി നടക്കാന്‍ നേരം. ബസ്സില്‍ പക്ഷെ ഞാന്‍ അത്ര മോശമായിട്ടൊന്നും ചെയ്യാറില്ല. എവിടെയെങ്കിലും വൃദ്ധന്മാര്‍ എന്നും സ്ത്രീകള്‍ എന്നും എഴുതി വെച്ചിട്ടുണ്ടെന്ന് കരുതി നമുക്ക്‌ കാലും മടക്കി ഇരിക്കണ്ടായോ? അപ്പോള്‍ സ്ത്രീകളുടെ സീറ്റ്‌ സ്ത്രീകള്‍ക്ക് എന്നും പറഞ്ഞു വരും. അല്ലേലും ഞാനീ സീറ്റും കൊണ്ട് പോവുകേല.....ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ തന്നെ ഇതെടുത്തോ?
എടൊ സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്? കമ്പിയിലേക്ക് കൈയെത്തില്ല..!! ഏതോ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം കേറിയങ്ങ് കണ്ടക്റ്റ് ചെയ്യുവാ....
ഞാന്‍ ബധിരനും മൂകനും അന്ധനും ജന്മനാ വികലാംഗനുമാണ്...എനിക്കൊന്നും കേള്‍ക്കാനില്ല..കാണാനുമില്ല.
        ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ രാത്രിയില്‍ മദ്യപിച്ചുവന്നു
ലഹളയുണ്ടാക്കുന്നതെന്തിനാണെന്ന്? ആര് ലഹളയുണ്ടാക്കുന്നു? മൂക്കറ്റം കുടിച്ചാലും ഞാന്‍ നിശബ്ദം വീട്ടിലെത്തിച്ചേരും. ബഹളമുണ്ടാക്കുന്നത് അവളാണ്...ആ മൂധേവി.
ഇന്നും കുടിച്ചേച്ച് വന്നിരിക്കുന്നെ എന്നും പറഞ് കാറിത്തുടങ്ങും.
ഇവളുമാര് എന്നാണാവോ നമ്മള്‍ ആണുങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുക.
ഓ...അപ്പൊ കുടിക്കാതെ വലിക്കാതെ പലരും നടക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ഡേയ് പോടെ പോടെ തനിക്കൊന്നും വേറെ പണിയില്ലഡേയ് ഈ പെണ്ണുങ്ങളെ ചൂട് കേറ്റി വിടാന്‍ നടക്കുവാണോ?
ആണുങ്ങളായാല്‍ കുടിക്കും, കൂത്താടും, കുത്തിമലര്‍ത്തും, കുടുംബം കലക്കും പിന്നെ ജീവിതം തുലക്കും. മനസ്സിലായോ? ഇതൊക്കെയാണ് ജീവിതത്തിലെ ഓരോ രസങ്ങള്‍..ഹും൦൦....
        പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്ന് വെച്ച് ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. രാഷ്ട്രീയം അങ്ങനെയാണല്ലോ!! പെട്രോളിന്‍റെ വില കൂട്ടിയാല്‍, പച്ചക്കറിയുടെ വില കൂട്ടിയാല്‍, പാലിന്‍റെ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ചെയ്യാതെങ്ങനെ? സ്വര്‍ണത്തിന്‍റെ വില കൂടുന്നതാണെന്നും അത് ഇന്ത്യക്കാരല്ല കൂട്ടുന്നതെന്നും അറിയാവുന്ന ഒരു വിവരമുള്ള രാഷ്ട്രീയക്കാരനായത് കൊണ്ട് അതിനെതിരെ തല്‍ക്കാലം ഞാന്‍ സമരം ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍, അറിയാല്ലോ, ഞങ്ങള്‍ എന്തിനൊക്കെയാണ് ഹര്‍ത്താല്‍ നടത്തിയിട്ടുള്ളതെന്ന്? - പാര്‍ട്ടി നേതാവിന്‍റെ പട്ടിയോടാണോ കളി? അതൊന്ന് കുരച്ചെന്നിരിക്കും. അല്ല കടിച്ചെന്നു തന്നെയിരിക്കട്ടെ. കല്ലെറിയാന്‍ പാടുണ്ടോ? പുലഭ്യം പറയാന്‍ പാടുണ്ടോ? അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാരതബന്ദ്‌ നടത്താതിരിക്കാനൊക്കുമോ? ഹര്‍ത്താലായാല്‍ ചില വണ്ടികള്‍ക്ക്‌ ചില പോറലുകള്‍ ഒക്കെ പറ്റിയെന്നിരിക്കും. അത് പിന്നെ കാറ്റും മഴയും വന്ന് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാവുന്നു. അതിനെതിരെ ആരെങ്കിലും കേസ്‌ കൊടുക്കാറുണ്ടോ? ഇല്ലല്ലോ? പിന്നെ ഹര്‍ത്താലിന് കടകള്‍ തല്ലിപ്പൊളിച്ചു, വാഹനം അടിച്ചു തകര്‍ത്തു, റോഡില്‍ ടയര്‍ കത്തിച്ചു എന്നെല്ലാം ആക്രോശിക്കുന്നതെന്തിനാ?
ഇതിനെന്നല്ലേ അറുത്താല്‍ എന്ന് പറയുന്നത്. അറുത്താല്‍ എന്തുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
എങ്കില്‍ പിന്നെ നിറുത്തട്ടെ.....മൊബൈല്‍ ചിലക്കുന്നുണ്ട്. ഭാര്യയായിരിക്കും എന്ന് കാട് കയറി ചിന്തിക്കാന്‍ വരട്ടെ. ഞാനും ഇന്ത്യക്കാരന്‍ തന്നെയാണ്. മൊബൈല്‍ എങ്ങനെ ഭംഗിയായി ദുരുപയോഗം ചെയ്യാമെന്ന് എന്നെ പ്രത്യേകം പഠിപ്പിക്കണോ?..
മുദ്രാവാക്യം മുഴങ്ങട്ടെ.......
ഭാരത്,,,,,,,,,,,,,,,,,,കീ ജയ്‌.. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക.
(ബന്ദ്‌, ഹര്‍ത്താല്‍, ജനതാ, മാതാ)

Monday, June 27

നാട് - എന്‍റെ സ്വന്തം നാട് – കക്കാട്ടിരി



ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഹൃദയത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ഒരു പൊട്ടു പോലെയെങ്കിലും നമ്മെ ഓര്‍ത്തു വെക്കുമെന്ന സത്യം നാമറിയാതെ പോയി. ഇതാണ് എന്‍റെ നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്ന വരികള്‍. മനുഷ്യരെ മാത്രമല്ല നാം സ്നേഹിക്കുന്നത്, മരങ്ങളെയും കുന്നുകളെയും പാടങ്ങളെയും താഴ്വരകളെയും അരുവികളെയും പുഴകളെയും തോടുകളെയും പുല്‍മേടുകളെയും പൂക്കളെയും ചെടികളെയും എന്തിന് പ്രകൃതിയില്‍ നമുക്കാസ്വാദ്യമായ എന്തിനെയും നാം അതിരറ്റ് സ്നേഹിക്കുന്നു. നാടെന്നും നമുക്ക് ഗൃഹാതുരത്വമുണര്ത്തുന്ന ഒരോര്‍മ്മയാണ്. നമ്മെ കൈക്കുമ്പിളില്‍ കൊണ്ട് നടന്ന് നമ്മെ നാമാക്കിയ നാടും വീടും നമുക്ക്‌ മറക്കാനാവില്ല.

കുന്നും മലയും താഴ്വരയും കാടും മേടും വയലും തോടും തോട്ടങ്ങളും അമ്പലങ്ങളും മസ്ജിദുകളും എല്ലാം സമ്മേളിക്കുന്ന പ്രകൃതിരമണീയമായ ഒരിടമാണ് എന്‍റെ സ്വന്തം നാട്. പട്ടാമ്പിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ തൃത്താലയുടെയും ആലൂരിന്‍റെയും കൂറ്റനാടിന്‍റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കക്കാട്ടിരി.


ഓര്‍മ്മകള്‍ പിന്നിലേക്കൊടുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് കളിച്ചു വളര്‍ന്ന കറുകപ്പുല്‍ മൈതാനങ്ങളും, റബ്ബര്‍ എസ്റ്റേറ്റുകളും, കുന്നിന്‍ ചെരിവുകളും, സ്കൂള്‍ ഗ്രൗണ്ടുകളും, കൂറ്റന്‍ മാവുകളും ആല്‍മരങ്ങളും നിറഞ്ഞ ആല്‍ത്തട്ടും, ഒരേ ഒരാല്‍ മാത്രം നില്‍ക്കുന്ന വട്ടത്താണിയുമെല്ലാമാണ്.

മഴക്കാലത്ത് ആമ്പല്‍ നിറഞ്ഞ കായല്‍പ്പാടം പുഴ പോലെ ഒഴുകും. വെള്ളം തോട്ടിലൂടെ ഒഴുകി എത്തിച്ചേരുന്നത് ഭാരതപ്പുഴയിലാണ്. ഈ കായല്‍പ്പാടത്ത് ചങ്ങാടമിറക്കലാണ് അന്നത്തെ പ്രധാന വിനോദം. മഴയും വെയിലും വകവെക്കാതെ, ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഞങ്ങള്‍ പകലന്തിയോളം ചങ്ങാടത്തില്‍ ചുറ്റിയടിക്കും. പാടത്തിനു നടുവിലൂടെ ഒഴുകുന്ന തോടും മുറിച്ചു കടന്ന് അക്കരെതുരുത്തില്‍ തൊട്ട് തിരിച്ചു വരും. ഏക്കറോളം വരുന്ന ഈ തുരുത്ത് ഇന്ന് മേഴത്തൂര്‍ വൈദ്യമഠത്തിന്‍റെ മരുന്ന് തോട്ടമാണ്. എത്രയോ കാലമായി ആ തുരുത്തും കായല്പ്പാടവും അന്യമായിത്തീര്‍ന്നിട്ട്.......തിരിച്ചു വരുമ്പോള്‍ ആമ്പല്‍ പൂക്കള്‍ ചുണ്ടോടുപ്പിച്ചാണ് ഞങ്ങള്‍ വരുക. മഴത്തുള്ളികള്‍ വീണ സുഗന്ധമാണ് ആമ്പല്‍പ്പൂവിനെന്നു വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്കിഷടം.

ഇന്നിന്‍റെ തലമുറയെ കാണുമ്പോള്‍, ആ പഴയ കാലം ഓര്‍ത്തു പോവും. എവിടെയോ എന്തോ കൈമോശം വന്നെന്ന തോന്നല്‍. ഒരു വിങ്ങലോടെ, ഹൃദയത്തില്‍ നേര്‍ത്ത നൊമ്പരങ്ങളോടെ, കണ്ണുകളില്‍ ഈറനോടെ നാം ഓര്‍ത്തെടുക്കുന്ന ചിലതുണ്ട്; കൂടെ കളിച്ചു നടന്ന ബാല്യകാല സഖി, ആരോരുമറിയാതെ നാം ഹൃദയത്തില്‍ കൊണ്ട് നടന്ന പ്രണയിനി, പെരുത്തിഷ്ടമായിട്ടും ഇഷ്ടമെന്നൊരു വാക്ക് പോലും പറയാതെ എങ്ങോ മറഞ്ഞു പോയ ഇഷ്ടക്കാരി....അങ്ങനെയങ്ങനെ.....

പൂരവും നേര്‍ച്ചയും മാറി ദേശോല്സവമായി മാറിയ നാടിന്‍റെ വാര്‍ഷികോത്സവം പലര്‍ക്കും ഹരമാണ്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍, ഇക്കാക്ക മുജീബ്‌ന്‍റെ കൂടെ തൃത്താല നേര്‍ച്ച കാണാന്‍ പോയ ഓര്‍മ്മയുണ്ട്. കുട്ടിക്കാലത്തെ കൌതുകങ്ങളായിരുന്നു ആനയും വാദ്യമേളങ്ങളും ഘോഷയാത്രയും പിന്നെ കച്ചവടക്കാര്‍ നിരത്തുന്ന മുറുക്ക്, അലുവ, ജിലേബി, പൊരി, ആറാം നമ്പര്‍, എന്ന് തുടങ്ങി കൈ കൊണ്ട് തട്ടുന്ന ഉരുളന്‍ ബലൂണും, വാളന്‍ പുളി പോലത്തെ നീളന്‍ ബലൂണും, കറങ്ങുന്ന പമ്പരവും, കളിത്തോക്കും, കളിപ്പാവയും എല്ലാം. ഇതെല്ലാം കിട്ടണമെങ്കില്‍ ഉത്സവം തന്നെ വരണം. കടകളില്‍ കിട്ടുമായിരുന്നെങ്കിലും കുട്ടികളായ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരുന്നത് അടുത്ത പൂരത്തിന് വാങ്ങിത്തരാം അല്ലെങ്കില്‍ അടുത്ത നേര്‍ച്ചക്ക് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞാണ്. ഞങ്ങളുടെ ധാരണ അത് ഉല്‍സവത്തിന് മുമ്പ്‌ ഉണ്ടാക്കിയാലേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു. പട്ടണം കാണാത്ത കൊച്ചു കുട്ടിക്ക്‌ ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാനാവൂ.

പട്ടാമ്പി പാലത്തിലൂടെ നന്നേ ചെറുപ്പത്തില്‍ ഒരു കല്യാണത്തിനു പോയതായി ഓര്‍ക്കുന്നുണ്ട്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് ബസ്സിന്റെ മൂടിയിട്ടിരുന്ന കര്‍ട്ടന്‍ മാറ്റിയപ്പോള്‍ കണ്ടത്‌ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയാണ്. വെള്ളം കവിഞ്ഞ് പാലത്തിനൊപ്പം നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കാണിക്കാന്‍ വേണ്ടിയാണ് ആരോ കര്‍ട്ടന്‍ ഉയര്‍ത്തിയത്‌. ചെറുപ്പത്തില്‍, പുഴ ഒരു കൌതുകമായിരുന്നു. തൃത്താല പുഴയോരത്ത്‌ പോയി മണിക്കൂറുകളോളം മണലില്‍ കുത്തിയിരിക്കും. അങ്ങകലെ നിന്നും ട്രെയിന്‍ പോകുന്നത് കാണാം. കൂകിപ്പായും ചേരട്ടയെന്നു കടങ്കഥ പോലെ പറഞ്ഞു നടന്നിരുന്ന ട്രെയിന് മറ്റൊരു വിസ്മയമായിരുന്നു. പുഴയോരത്ത് നിന്നും എണീറ്റ് പോകുമ്പോള്‍ മണലില്‍ പണിത സ്വപ്നഭവനം ചവിട്ടിമെതിച്ചിട്ടെ പോവുകയുള്ളൂ...............

*********************************************************************************************

ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഒരു ബ്രിട്ടിഷുകാരന്‍ സായിപ്പ്‌ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു (തല്ക്കാലം ഇവിടെ മലയാളത്തില്‍ എഴുതുന്നു. ഇതിന്‍റെ കമന്റില്‍ ആരും ഡാ മണ്ടന്‍ നാസരെ സായിപ്പ്‌ മലയാളം പറയുമോ എന്നൊന്നും ചോദിക്കാതിരുന്നാല്‍ മതി.)

നാസറിന് കുവൈത്ത്‌ പൌരത്വം തന്നാല്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയാറാവുമോ?(വല്ലവന്‍റെയും വാരിക്കൊരിത്തരാന്‍ സായിപ്പ്‌ പണ്ടേ കേമനാണല്ലോ)

ഞാന്‍ നിസ്സംശയം പറഞ്ഞു : ഇല്ല!

സായിപ്പ്‌ : ഇവിടെ നിന്ന് നല്ലൊരു പെണ്ണിനെയും കല്യാണം കഴിച്ചു തരാം

വീണ്ടും എന്‍റെ മറുപടി ഉപേക്ഷിക്കില്ലഎന്ന് തന്നെയായിരുന്നു. (പെണ്ണെന്ന് പറഞ്ഞത്‌ നിങ്ങടെ അയല്‍ക്കൂട്ടത്തില്‍ നെരങ്ങുന്ന പെണ്ണല്ല എന്ന് സായിപ്പ്‌ പറഞ്ഞോ എന്തോ എനിക്കോര്‍മ്മയില്ല).

സായിപ്പ്‌ വീണ്ടും: നാസര്‍, ഇഷ്ടം പോലെ പണവും തരാം. പൌരത്വം ക്യാന്‍സല്‍ ചെയ്തു കൂടെ? ( അയാള്‍ക്ക് ഇന്ത്യക്കാരനാവാന്‍ കഴിയാത്തതിലുള്ള അസൂയ കൊണ്ടാണ് ഈ ചോദ്യമെന്ന് എനിക്ക് തോന്നി).

വേണ്ട സായിപ്പേ എനിക്ക് നിങ്ങള്‍ കോടികള്‍ തന്നാലും എന്‍റെ പൌരത്വം ഞാന്‍ ക്യാന്‍സല്‍ ചെയ്യില്ല.

അപ്പോള്‍ സായിപ്പിന് അതിന്‍റെ കാരണം അറിയണം.

ഞാന്‍ കൂസലില്ലാതെ പറഞ്ഞു. ഒരു പക്ഷെ നിങ്ങളുടെ കണ്ണില്‍ ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരിക്കാം. (ഞാന്‍ ഇത് പറഞ്ഞെങ്കിലും സായിപ്പ് എന്നോട് പറഞ്ഞത്‌ ഇന്ത്യ വമ്പന്‍ സാമ്പത്തിക ശക്തിയാണ് എന്നായിരുന്നു – എന്തോ അദ്ദേഹം ഇന്ത്യയെ ഏതു വഴിയില്‍ വച്ചാണാവോ കണ്ടത്‌! - എന്തായാലും ഞാന്‍ അയാളുടെ തെറ്റിദ്ധാരണ മാറ്റി). ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. ഇന്ത്യയില്‍ പട്ടിണിപ്പാവങ്ങളുണ്ട്, വേശ്യകളുണ്ട്- എന്നിട്ടും ബലാല്‍സംഗവും പെണ്‍വാണിഭവും ഉണ്ട്, (സപ്ലൈയും ഡിമാന്‍ഡും ആനുപാതികമായി വരാത്തത് കൊണ്ടായിരിക്കാം എന്ന് സായിപ്പ്‌) കള്ളമ്മാരും കൊള്ളക്കാരും പോക്കറ്റടിക്കാരും നരേന്ദ്രമോഡികളും ഉണ്ട്. തൊഴിലില്ലായ്മയുണ്ട്, അഴിമതിയുണ്ട്, ( ഇതെല്ലാം എന്നെ രോമാഞ്ചം കൊള്ളിക്കുന്നു എന്ന് കാട് കയറി ചിന്തിക്കല്ലേ, ഞാന്‍ ഒന്ന് മുഴുമിച്ചോട്ടെ) എന്നതെല്ലാം ഞാന്‍ സമ്മതിച്ചു തരാം. അത് കൊണ്ട് ഇന്ത്യ സ്വര്‍ഗമാണെന്ന അവകാശ വാദമൊന്നും എനിക്കില്ല. ആ സര്ട്ടിഫിക്കറ്റും നിങ്ങള്‍ തരണ്ട. പക്ഷെ, കേരളം ഞങ്ങള്‍ക്ക്‌ സ്വര്‍ഗതുല്യമാണ്. അത് കൊണ്ടാണ് നിങ്ങള്‍ സായിപ്പ്‌ തന്നെ കൊച്ചു കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിച്ചത്. ആ നാട് വിടാന്‍ എനിക്ക് പറ്റില്ല.

ഈ കേരളത്തിലെ ഒരു കോണിലാണ് എന്‍റെ നാട്. ഒരു പക്ഷെ, നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് നാം അവിടെ ജനിച്ചു വളര്‍ന്നു എന്ന കാരണം കൊണ്ട് മാത്രമായിരിക്കാം. ആ ഓര്‍മ്മകള്‍ മാത്രമായിരിക്കാം നമ്മെ നമ്മുടെ നാടുമായി ബന്ധിപ്പിക്കുന്ന ഒരദൃശ്യ കണ്ണി. നമ്മുടെ നാട് നമുക്ക് പ്രിയങ്കരമാവുന്നത് പോലെ മറ്റുള്ളവര്‍ക്കും പ്രിയങ്കരമാവണമെന്നില്ല. ഇവിടെ വരുന്ന അന്യ നാട്ടുകാര്‍ക്ക്‌ ഒരല്‍പ നേരത്തെ വിസ്മയക്കാഴ്ചകള്‍ നല്‍കാന്‍ മാത്രമേ ഈ നാടിന്‍റെ സൌന്ദര്യം കൊണ്ടാവൂ. അതിലപ്പുറം അന്യനായ ഒരാളെ എവിടെയെങ്കിലും തളച്ചിടാന്‍ ഈ നാടിനെന്നല്ല ഒരു നാടിനും കഴിയില്ല. ഗൃഹാതുരത്വം (Nostalgia or homesickness) തന്നെയാണ് കാരണം.